AAARTS ACADEMY

Wednesday, 25 October 2017

ഉണ്ണിയാടി ചരിതം

ഉണ്ണിയാടി ചരിതം

ശിവവിലാസകാരനായ ദാമോദരച്ചാക്കിയാരുടെ കൃതിയാണ് ഉണ്ണിയാടി ചരിതം. ഈ ചമ്പുവിന്റേ ഏതാനും നഷ്ടശിഷ്ടങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഉപസംഹാരഭാഗം ഉപലബ്ധമായിട്ടില്ല. ശിവവിലാസത്തില്‍ വര്‍ണ്ണതനായ കായങ്കുളത്തു കേരളവര്‍മ്മരാജാവിന്റേയും അദ്ദേഹത്തിന്റെ പത്നി ചെറുകര കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയാണു് പ്രസ്തുത കാവ്യത്തിലെ നായിക.

ʻʻമട്ടോലുംമൊഴിയാമുണ്ണിക്കൂട്ടത്തിക്കു കുലശ്രീയം
കണ്ണിന്നമൃതമാം മാനേല്ക്കണ്ണിയാമുണ്ണിയാടിയെ
അന്‍പെഴപ്പുകഴ്വാനിപ്പോളെന്‍പ്രയാസോ വിജൃംഭതേ.ˮ

എന്നു കവി ചീകീര്‍ഷിതപ്രതിജ്ഞ ചെയ്യുന്നു.

വിഷയം:– ദാമോദരച്ചാക്കിയാര്‍ ആദ്യമായി ഉദയപര്‍വതത്തെ വര്‍ണ്ണിച്ചിരിക്കുന്നു. ആ പര്‍വതത്തില്‍ പണ്ടു രണ്ടു ഗന്ധര്‍വകുടുംബങ്ങള്‍ താമസിച്ചിരുന്നു. അവയില്‍ ഒരു കുടുംബത്തില്‍പ്പെട്ട ചിത്രരഥന്‍ എന്ന ഗന്ധര്‍വരാജാവു് ദേവേന്ദ്രന്റെ ബാലമിത്രമായിരുന്നു: അദ്ദേഹത്തിനു മധുരമാലിക എന്ന പത്നിയില്‍ ജനിച്ച ചിത്രാവലി എന്ന സൗന്ദര്യവതിയായ കുമാരിയെ ഇന്ദ്രന്‍ തന്റെ വന്ദിപുത്രനായ വിഭാതനെക്കൊണ്ടു വിവാഹം ചെയ്യിക്കുകയും ആ ദമ്പതിമാര്‍ ഉദയാദ്രിയില്‍ താമസിച്ചു് ആദിത്യചന്ദ്രന്മാരെ ആരാധിക്കണമെന്നു് ആജ്ഞാപിക്കുകയും ചെയ്തു. അവര്‍ക്കു കാലാന്തരത്തില്‍ പ്രഭയെന്നും ഉഷയെന്നും രണ്ടു കന്യകമാര്‍ ഉത്ഭവിക്കുകയും, അവരെക്കൊണ്ടു് ആ കുടുംബം ശാഖോപശാകമായി വര്‍ദ്ധിക്കുകയും ചെയ്തു. പ്രഭയുടെ ശാഖ സൂര്യനേയും ഉഷയുടെ ശാഖ ചന്ദ്രനേയും ഉപാസിക്കണമെന്നു വിഭാതന്‍ ഉപദേശിച്ചു. ആദ്യത്തേ ശാഖ ഉദയപര്‍വതത്തിന്റെ ഉത്തരോപത്യകയില്‍ മണിപിങ്ഗലയെന്നും രണ്ടാമത്തേതു് അതിന്റെ ദക്ഷിണതടത്തില്‍ ഇന്ദിരാവതിയെന്നും ഓരോ നഗരി നിര്‍മ്മിച്ചു് അവിടെ താമസിച്ചു നൃത്തഗീതവാദ്യാദികള്‍കൊണ്ടു് ആദിത്യനേയും ചന്ദ്രനേയും യഥാക്രമം സേവിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞപ്പോള്‍ ഉഷയുടെ ശാഖയില്‍ കലാവതി എന്നൊരു കുമാരി രത്നചൂഡന്‍ എന്ന ഗന്ധര്‍വന്റെ പത്നിയായി, സുവാകന്‍, മഞ്ജുളന്‍, കോകിലകന്‍, വീണാഘോഷന്‍, ചാരുനാദന്‍, മതിദീപന്‍, മധുപാരന്‍, പുണ്യസ്തുതി, മാങ്ഗലികന്‍, ഭദ്രലോകന്‍ എന്നീപ്പേരുകളില്‍ പത്തു പുത്രന്മാരെ പ്രസവിച്ചു ആ കാലഘട്ടത്തില്‍ത്തന്നെ പ്രഭയുടെ ശാഖയില്‍ ജനിച്ച മണിശേഖരന്‍ എന്ന കുമാരന്‍ കാദംബിനി എന്നൊരു കന്യകയെ പാണിഗ്രഹണം ചെയ്തു ആ സ്ത്രീരത്നത്തില്‍ പ്രാവൃട്ടു് എന്നൊരു പുത്രിയേയും ഉല്‍പാദിപ്പിച്ചു.

പ്രാവൃട്ടു് ഒരവസരത്തില്‍ സഖികളോടുകൂടി ക്രീഡിക്കുന്നതു സ്ത്രീലമ്പടനായ ചന്ദ്രന്‍ കണ്ടു് അസഹ്യമായ മദനപാരവശ്യം നിമിത്തം ആ സുന്ദരിയുമായി ഒരു മുഹൂര്‍ത്തം രമിക്കുകയും തദനന്തരം ആ കഥയെല്ലാം മറന്നു്. വികാരലാഞ്ഛനങ്ങള്‍ ഗോപനം ചെയ്യാതെ തന്റെ പ്രാണപ്രിയയായ രോഹിണീ ദേവിയുടെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്തു. ആ കാഴ്ചകണ്ടു നടന്ന കഥ മുഴുവന്‍ മനസ്സിലാക്കിയ രോഹിണി പ്രാവട്ടിനെ ʻമനുഷ്യയോനിയില്‍ പോയി ജനിക്കട്ടെʼ എന്നു ശപിക്കുകയും, മണിശേഖരന്റെ പ്രാര്‍ത്ഥനമൂലം അപ്പോഴുള്ള ശരീര സൗന്ദര്യവും നൃത്തഗീതവാദ്യങ്ങളിലും കവനാദികലകളിലുള്ള പാടവവും ഭ്രലോകജാതയായാവും അവളില്‍ തുടര്‍ന്നു പരിലസിക്കുമെന്നും ആയുരന്തത്തില്‍ ഗന്ധര്‍വലോകത്തേക്കു തിരിയെപ്പോരാമെന്നു ശാപമോക്ഷം നല്കുകയും തെയ്കു, ആ സംഭവവും ചന്ദ്രന്‍ കാലക്രമത്തില്‍ വിസ്മരിച്ചു.

അനന്തരം രത്നചൂഡന്റെ പത്തു കുമാരന്മാരുടേയും ചരിത്രം കവി വിസ്തരിക്കുന്നു. അവര്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന വ്യോമവീഥിയില്‍ നിവസിച്ചു. ആയിടയ്ത്ത് ഒരു ശരല്‍കാലത്തില്‍ ചന്ദ്രന്‍ സുവാകനാല്‍ സേവിതനായി സ്വൈരവിഹാരം ചെയ്യവേ അമൃതനിഷ്യന്ദിയായ ഒരു ഗാനം ഭൂമിയില്‍നിന്നു് ഉണ്ടായതു ചെവിക്കൊണ്ടു് കാമാകുലനായി, സുവാകനേയും മതിദീപനേയും ആ പാട്ടു് ആരുടേതെന്നറിഞ്ഞുവരുവാന്‍ നിയോഗിക്കുകയും അവര്‍ അഞ്ചാമത്തെ ദിവസം തിരിയെച്ചെന്നു തങ്ങള്‍ കണ്ട വിവരങ്ങള്‍ ചന്ദ്രനെ ഗ്രഹിപ്പിക്കുകയും ചെയ്തു. വക്താവു് സുവാകനാണു്. ആ അനുജീവി ആദ്യം ഭൂലോകത്തേയും പിന്നീടു കേരളത്തേയും അവിടെ തൃശ്ശൂരിനേയും മഹോദയപുരത്തേയും, തദനന്തരം പ്രകൃതമനുസരിച്ചു് ഓടനാട്ടിനേയും (കായങ്കുളം)പുളകോല്‍ഗമകരങ്ങളായ വാക്കുകളില്‍ വര്‍ണ്ണിക്കുന്നു. അതില്‍ പിന്നീടു കായങ്കുളത്തു രാജാക്കന്മാരുടെ കുലപുരിയായ കണ്ടിയൂരിനേയും അതിന്റെ ഒരു ഭാഗമായ മറ്റത്തേയും അവിടത്തെ വലിയങ്ങാടിയേയുമാണു് പ്രശംസിക്കുന്നതു്. ഈ ഭാഗത്തില്‍നിന്നു മാതൃക കാണിക്കുവാന്‍ ചില പദ്യങ്ങള്‍ ഉദ്ധരിക്കാം.

ഉദയപര്‍വതം:
ʻʻഎങ്ങും പരന്ന മഹസാ ദിവസാധിപേന
ശൃങ്ഗശ്രിതാ മകുടവാനിവ വാസരാദൗ
പാര്‍ശ്വേന ചാമരവൃതേന വിരാജമാനോ
ഭൂഭൃല്‍പതിത്വമധിതിഷ്ഠതി യശ്ചിരായ.ˮ

ചന്ദ്രന്റെ കാമപാരവശ്യം:
ʻʻപാട്ടഞ്ചിതധ്വനി തദാ പതറാത താളം
വാടാത രാഗമുചിതശ്രുതിസൗകുമാര്യം
കേട്ടാന്‍ കലാപതിരസൗ പരിവര്‍ത്തമാന-
ചേഷ്ചാവിലാസമഴകില്‍പ്പുളകാകുലാങ്ഗഃ.ˮ

ʻʻഅങ്ഗം തനക്കമൃതശീതളമാകിലും ചാ-
ലങ്ഗീചകാര വളരെപ്പരിതാപദൈന്യം;
ത്വങ്ഗത്തരങ്ഗപവമാനമനോഹരേണ
ഗങ്ഗാതടേന ഗഗനേ ഗതിമാചകാംക്ഷേ.ˮ

ʻʻമുല്പാടനല്പവികസല്‍കുസുമാനനാന്തര്‍-
ജ്ജല്പാകഭൃങ്ഗമധുരസ്വരഗീതിയുക്താ
മല്‍പ്രേയസീ കുമുദിനീ ച ന രോചതേ മേ;
കല്പേത കാ ന ഖലു താപവിനോദനായ?ˮ
ʻʻഎപ്പോഴുമെന്നരികില്‍ മേവിന താരകാണാം
ചെപ്പേര്‍മുലത്തടമമര്‍ന്നു പുണര്‍ന്നിരുന്നാല്‍
ഉല്‍പന്നവേദനമെനിയ്ക്കവരോടു വേറി-
ട്ടപ്പാലിരിക്കയിലപേക്ഷ വരിന്റു, തെന്റാം?ˮ

ʻʻഅസ്തി ഹി ഫണിവരമസ്തകലസിതാ
ചുള്ളും നാല്ക്കടലാലുപഗുഢാ;
കുലശൈലാഷ്ടകകീലിതപൃഷ്ഠാ
പനിമലയാലേ ശിശിരിതസുഭഗാ;ˮ
ഇത്യാദി ഭൂലോകവര്‍ണ്ണനഗദ്യവും
ʻʻഅമലജലപൂരിതാ ഹസ്തിനപുരത്തടു-
ത്തമരനദിയെന്റുപോല്‍ച്ചുണ്ണി[12]മേവിന്റെടം;
തരളവീചീകരൈരൊരു പുറത്തഴകെഴും
തരളജാലങ്ങളാല്‍പ്പരവതൂകിന്റെടംˮ

ഇത്യാദി മഹോദയവര്‍ണ്ണനഗദ്യവും മറ്റും സമഗ്രമായി പ്രദര്‍ശിപ്പിക്കുവാന്‍ സ്ഥലം പോരാതെയിരിക്കുന്നു. കണ്ടിയൂരിനെ വര്‍ണ്ണിക്കുന്ന ചില പദ്യങ്ങളാണു് താഴെക്കാണുന്നതു്.

ʻʻആഖണ്ഡലപൂരിഗര്‍വഖണ്ഡനം കണ്ടിയൂരിതി
പത്തിലും വിശ്രുതം ദിക്ഷു പത്തനം യത്ര ശോഭതേ.
ഉദ്യാനവീഥ്യാ ലസിതം വിളയാടിന്റവൃക്ഷ[13]യാ,
വിടപേ വിടപാത്തത്തിവിളയാടിന്റ വൃക്ഷയാ;

ലോലംബകുലമഭ്യേത്യ ലോലംബകുലമുച്ചകൈഃ
[14]പാടിന്റമയിലേറിക്കൊമ്പാടിന്റ മയിലാല്‍ വൃതം;
അഹോ വിഭാതി യന്നിത്യം മഹോദയമനോഹരം;
ചാലങ്ങു പശ്ചിമക്ഷോണിപാലപാലിതമാകിലും,
നാകലോകസമം പാര്‍ത്താലരം ഭാസുരമാകിലും,
നാനാരത്നസമാകീര്‍ണ്ണം മുക്താമയമാതാകിലും.ˮ

അങ്ങാടിയുടെ പ്രപഞ്ചനം അത്യന്തം വിവൃതമാണു്. പിന്നീടു കണ്ടിയൂരിനെത്തൊട്ടുള്ള കീര്‍ത്തിപുരമെന്നും നരസിംഹമംഗലമെന്നുമുള്ള രണ്ടു രാജധാനികളെ കവി വര്‍ണ്ണിക്കുന്നു.

ഗദ്യം: ʻʻഇവ്വണ്ണം അതിമനോഹരമാകിയ നഗരോത്തമത്തിന്മധ്യേ സകലാശാമുഖകര്‍ണ്ണപൂരായമാണകീര്‍ത്തിസ്തബ കസ്യ, കീര്‍ത്തിപുരമെന്റും നിഖിലസാമന്തചക്രവര്‍ത്തിനോ നരസിംഹസ്യ നരയിങ്ഗമണ്ണൂരെന്റും വടിവെഴുമോടനാടിനു മങ്‌ലിതിലകായമാനസ്യ കേരളനാമധേയസ്യ വസുധാനായ കസ്യ പുരന്ദരനഗരിയുമളകയുമൊപ്പം ചെന്റണഞ്ഞു മേവിനപോലെ മനോഹരതരം രാജധാനീദ്വയം വിരാജതി.ˮ

പദ്യം:

പൊന്മാടത്തിന്‍പ്രാഭാജാലൈഃ സന്ധ്യാകാന്തികരംസദാ
സദാവദാഹമിവ യല്‍ പത്മരാഗാലയാംശുനാ;
സുനാസീരസുതപ്രഖ്യവില്ലാളികുലസങ്കുലം;
കുലഞ്ഞുലാവും താര്‍വല്ലി നിറയും ചാരുനിഷ്കുടം...

ഗദ്യം:
ആടകംകൊണ്ടു നിര്‍മ്മിച്ചഴകെഴുമരങ്ങത്തേറി
നാടകമാടും നല്ല നടികുലം പൊലിയുമേടം;
ചോടചകലനെ[15]നിന്റു തൊടുവതിനെന്റപോലെ
മാടമുയര്‍ന്നുനിന്റു മാടങ്കള്‍ വിളങ്കുമേടം;
വാടകൊള്‍ കേതകത്തിന്‍ വാരണികുതുമന്തോറും
പാടിന്റളികുലങ്കള്‍ പറന്തുപോയ് നിരമ്പുമേടം;
കോടതിമുകമുലാവും കുഞ്ചരം മതം ചുരത്തി-
പ്പേടിയാമാറു ചുറ്റും പെരുമാറി നില്ക്കുമേടം;
കേടകത്തില്ലയാതെ കിങ്കരവീരന്‍ ചെന്റു
കേടകം വാളൊടേന്തിക്കേളിയില്‍ നടക്കുമേടം;
ഏടലര്‍ത്തയ്യലോടൊത്തേണനീള്‍മിഴികള്‍ കാലില്‍-
പ്പാടകം കലുപിലെന്റു പാടിനിന്റാടുമേടം;...
മതുമൊഴി മടവര്‍തുട—ചതിപെടനെറിയല്‍കൊടു-
കതുകത വളരുമണി—കതളികള്‍നിരയൊരിടം;
ചൂതരവിവപൊരുതു—മാതരൊടിട വിരവി
നീതികൊള്‍ തരുണര്‍ പല—മേതകുനിരയോരിടം;
പങ്കികൊള്‍ നളിനികളി—ലങ്കയനുടയ വളര്‍-
ചങ്കിനൊടിയലുമളി—ഝങ്കൃതിനിരയൊരിടം.

ഇങ്ങനെ വര്‍ണ്ണിച്ചു ʻകിം ബഹുനാ ഭാഷിതേന? യല്‍പുരദ്വയവര്‍ണ്ണനം ഭാരമേവാമനന്തി ഭാരവിമുഖാ അപി കവയഃʼ എന്നു രാജധാനീപ്രശംസ കവി അവസാനിപ്പിക്കുന്നു. കീര്‍ത്തിപുരമെന്നും നരസിംഹമങ്ഗലമെന്നും രണ്ടു ക്ഷേത്രങ്ങള്‍ ഇന്നും കണ്ടിയൂരിനു സമീപമുണ്ടു്.

ശിവസ്തോത്രം:– ഗന്ധര്‍വന്മാര്‍ കണ്ടിയൂരമ്പലത്തില്‍ തൊഴുമ്പോള്‍ ചൊല്ലുന്ന ശിവസ്തോത്രത്തില്‍നിന്നു ചില ശ്ലോകങ്ങളാണു് അടിയില്‍ ചേര്‍ക്കുന്നതു്.

ʻʻമന്റിലാരിന്റു നീയെന്റിക്കൊന്റപ്പൂമലര്‍ ചൂടിനോന്‍?
ആകഷ്ടമെന്തെലിമ്പാല്‍ക്കൊണ്ടാകല്പം പരികല്പിതം?ˮ
ʻʻഅരിയോ നാഥ നിന്‍കണ്ണിലെരിതീ വിളയിന്റിതോ?
പോറ്റി പണ്ടിതുകൊണ്ടല്ലോ നീറ്റി നീ മലരമ്പമെ.ˮ
ʻʻഞാനച്ചോ കണ്ടുതില്ലാര്‍ക്കുമാനത്തോലുടയാടയായ്
നമശ്ശിവായ നിന്‍കോലം നമക്കോ വിസ്മയാവഹം.ˮ
ʻʻഫണിനായകനെക്കൊണ്ടു മണിനൂപുരമാക്കിനാല്‍
അടിയാര്‍ ഞാങ്ങള്‍ പേടിപ്പോമടികുപ്പി വണങ്ങുവാന്‍ˮ
ʻʻഏറര്‍തന്‍ മുതകത്തേറി നീറണിഞ്ഞുലകേഴിലും
വലികൊണ്ടുണ്മതിന്നന്തു ഫലിതം ഭുവനപ്രഭോ?ˮ

അര്‍ദ്ധനാരീശ്വരവര്‍ണ്ണനം:– അത്യന്തം മനോമോഹനമായ ഒരര്‍ദ്ധനാരീശ്വരകേശാദിപാദം കവി ഈ ഘട്ടത്തില്‍ ചേര്‍ത്തിരിക്കുന്നു.

ʻʻതാരാപതിദലം ചേര്‍ന്ന ചാരുകോടീരഭാസുരം;
താരാലിതരാം ചാര്‍ത്തി വാരാളും കബരീഭരം;
കാമന്‍തന്‍ മേനി നീറ്റിന്റ തീമിന്നും നിടിലേക്ഷണം;
മാരോന്മേഷമിയറ്റിന്റ ചാരുഫാലവിശേഷകം.ˮ (ഇത്യാദി)

ചാക്കിയാരും ഗന്ധര്‍വന്മാരും:– അപ്പോള്‍ അവിടെ ഒരാള്‍ വാതില്‍ക്കലിരുന്നു രണ്ടു ശ്ലോകങ്ങള്‍ ചൊല്ലുന്നതു് ആ ഗന്ധര്‍വന്മാര്‍ കേട്ടു. അവയെയാണു് താഴെ ഉദ്ധരിക്കുന്നതു്.

പദ്യം.

ʻʻചെറുകലശവിലാശംചേര്‍ന്ന ചാല[16]സ്തനാഢ്യം
നിറുകയില്‍ വനിതാനാം ന്യസ്തപാദാരവിന്ദം
ചെറുകരനിലയം ചേര്‍ന്നീടുമെന്നുണ്ണിയാടീ
മിറുകുമഹഹ നിന്നെക്കാണ്‍കിലാഖണ്ഡലോപിˮ

ʻʻനളിനമകള്‍കടക്കണ്‍ ചാരുലീലായിതാനാം
തെളിമ പൊലിവെഴും കണ്ണാടിയാമുണ്ണിയാടീ
ഇളമുലയിണ ചീര്‍ത്തിട്ടാകുലാലോലമധ്യം
തളിരൊളിപെടുമങ്ഗം താവകം വെല്‍വുതാക!ˮ

ഗദ്യം:– ഇവണ്ണം ചുഴല മേവിന്റ വിദുഷാം ഗണൈരടിയില്‍ക്കൊണ്ടാടപ്പട്ടു ചില ചില ചിലോകങ്ങളെച്ചൊല്ലിയൊടുക്കിന്റളവില്‍ അരികിലിരുന്നവനോടു ചോദിച്ചു്, ʻʻഅത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യ ഇതി വിജ്ഞായ ഞാങ്ങളിരുവരും തസ്യ പുരോഭൂമി മുപസൃത്യ പരസ്പരാലംബിതകരൗ മറ്റേ കരാഞ്ചലേന കിഞ്ചന സഞ്ഛാദിതോഷ്ഠപൃഷ്ടൗ ധൃഷ്ടതരമിതിഷ്ഠാവ.

അനന്തരം ആരുടെ പാട്ടാണു് അവിടെ കേട്ടതെന്നു് അവര്‍ ചോദിക്കുകയും അതിനു് അദ്ദേഹം ʻʻചൊല്ലലാമിതെളുതായ്ത്തുലോംമയാ, ശ്ലോകജാലമിവള്‍ മേലുദാഹൃതംˮ എന്നു മറുപടി പറയുകയും ചെയ്തു. അതിനെത്തുടര്‍ന്നാണു് കേരളവര്‍മ്മ രാജാവിന്റെ വര്‍ണ്ണനം. രാജപ്രശസ്തിയില്‍നിന്നു് ഒരു ഭാഗം ചുവടേ ചേര്‍ക്കുന്നു.

ʻʻയസ്യ ഹി, സ്ഫീതഗോമാധുര്യഃ ശീതഭാനുരഖിലഭൂത ജാതസ്യ, ഹേതിവിലാസശാലീ വീതിഹോത്രസ്സകലാരാതി കാന്താരസ്യ, വീതജാള്യദോഷസ്തേജസാം നിധിഃ സുഹൃദ്വ്രാത കമലാകരസ്യ, ചാതുര്യത്തിനു ജന്മഭൂമിഃ, കാതര്യത്തിനു ദൂരവര്‍ത്തീ, ദാതാ സകലജനവാഞ്ചിതാനാം, പാതാ സര്‍വപ്രജാനാം ശ്രോതാ സജ്ജനചരിത്രാണാം, നേതാ വിദ്വജ്ജനാനാം, ഭ്രാതാ വിദ്ഗ്ദ്ധമണ്ഡലസ്യ, പിതാ ശരണാഗതാനാം, മേതിലെങ്ങും പ്രഥിതഭൂതിഃ ʻപൂതികോടെʼന്നു ഭൂതലേ ഗീതകീര്‍ത്തി വിലാസോ, നീതിശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോ ഭാതിമന്ത്രിമുഖ്യഃ[17]യസ്മിന്‍ ഖലു സപത്നലോകവിജയായ നിര്‍ഗ്ഗച്ഛതി പ്രചലിതപ്രബല ബലസമുത്ഥമഹീപരാഗപരിധൂസരമാത്മ ബിംബമംബുനിധൗപ്രക്ഷാളയതി ഭഗവാന്‍ നാളീകിനീകാമുകഃ യസ്യ ച പേടിച്ചോടി മലമുകളിലേറിന മാറ്റാരുടെ നയനാം ബുധാരാ പ്രവാഹാ ഇവ വിഭാന്തി പര്‍വതേഭ്യോ നിസ്സരന്ത്യഃ സ്രവന്ത്യഃˮ (ഇത്യാദി)

ചെറുകര ഉണ്ണിക്കുട്ടത്തിയെ താഴെക്കാണുന്ന ശ്ലോകങ്ങളില്‍ കവി വാഴ്ത്തുന്നു.

ʻʻഇഹ പുനരനവദ്യഹൃദ്യരൂപം
വിഭവശതൈഃ ക്ഷിതിവല്ലഭൈരുപേതം
അപഭയമയുഗായുധന്നൊരില്ലം
ʻചെറുകരʼയെന്റൊരു മന്ദിരം വിഭാതി.

പരമുണതസാലഗോപുരാം താം
പരിപൂര്‍ണ്ണാം ജനതാഭിരുജ്ജ്വലാഭിഃ
അവനൗ നവരം തിടുക്കനെപ്പോ-
യവതീര്‍ണ്ണാമമരാവതീമവൈമി.

അവിടെക്കമലേവ ദുഗ്ദ്ധസിന്ധോ-
രവനീമണ്ഡലമണ്ഡനായമാനാ
അബലാകുലമൗലിമാലികാ കാ-
പ്യവതീര്‍ണ്ണാ യുവനേത്രപുണ്യപുരൈഃ.

* * *

ശൈലീസുധായാ ഗുണനാമണീനാം
ഭൂലോകലക്ഷ്മിക്കുമിയം പയോധിഃ;
ബാലാമിമാം വര്‍ണ്ണയിതും തുനിഞ്ഞാ-
ലാലാപമാലാ മമ നാലമേഷാ

പത്മാലയാം പണ്ടിവ പത്മനാഭോ
ഗിരീന്ദ്രകന്യാമിവ വാ ഗീരിശഃ
സീമന്തിനീനാം മുടി മാലികാം താം
സാമന്തസിംഹോയമുവാഹ കാന്താം.ˮ

ഉണ്ണിയാടിയെ കവി ഇങ്ങനെ അവതരിപ്പിക്കുന്നു:-

ʻʻഅവള്‍ പെറ്റിതു മുറ്റുമസ്തദോഷം
ഗുണപൂഗങ്ങള്‍ മലിഞ്ഞനര്‍ഘശോഭം
വനിതാകുലരത്നമുണ്ണിയാടി-
ത്തിരുനാമാങ്കിതമങ്ഗജൈകബീജം.

ഒരിന്ദുബിംബം വദനം കൃശാങ്ഗ്യാ;
മരന്ദധാരാ മൊഴി; കിം പ്രലാപൈഃ?
ഹരന്‍തനിക്കും ധൃതിസാരമച്ചോ!
ഹരന്തി ഗാത്രങ്ങളൊരോന്റമുഷ്യാഃ.

നാണീടുവന്‍ നേത്രവതാം നിലാവാ-
മേണീദൃശം വാഴ്ത്തുവതിന്നു ഞാനോ;
വാണാവലീ ലക്ഷമടാത്തപോലേ
വാണീവിലാസാ മമ ലാഘവായ.

പരമപ്രഥിതം മനോഹരാങ്ഗി-
ക്കൊരു പേരഞ്ചിതമുണ്ണിയാടിയെന്റു്;
തിരളിന്റതു മറ്റുമൊന്റിദാനിം
തിരുനാമം ഭൂവി മാരമാലയെന്റും.ˮ

അതിനപ്പുറം ചാക്കിയാരും ഗന്ധര്‍വന്മാരുംകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലേക്കു പോയി. അവിടെ പല കക്ഷ്യകളുണ്ടു്. ബാഹ്യകക്ഷിയില്‍ പല ശ്രാവകബ്രാഹ്മണരുംകൂടി നിന്നു് ഓരോന്നു സംഭാഷണം ചെയ്യുന്നു. വേറേയും ചില നമ്പൂരിമാര്‍, അവരില്‍ പെണ്‍കൊടയ്ക്കു ധനം യാചിയ്ക്കുവാന്‍ വന്നവര്‍, ശൃങ്ഗാരശ്ലോകരചനകൊണ്ടു കാലക്ഷേപം ചെയ്യുന്ന മണിപ്രവാളകവികള്‍, ജളപ്രഭുക്കന്മാര്‍ ഇങ്ങനെ പലരും അവിടെ കൂടീട്ടുണ്ടു്. അവരെയെല്ലാം കവി ഓരോ പ്രകാരത്തില്‍ അപഹസിക്കുന്നു. അടുത്ത കക്ഷ്യയിലാണു് ചേടിമാരുടെ നില. അവരെ വര്‍ണ്ണിച്ചതിനുമേല്‍ നായികയുടെ കേശാദിപാദവും പാദാദികേശവും വാഴ്ത്തുന്നതില്‍ കവി ജാഗരൂകനായിത്തീരുന്നു. അതിനപ്പുറമുള്ള ഗ്രന്ഥാംശം കണ്ടുകിട്ടീട്ടില്ല. കേശാദിപാദത്തിലെ ചില ശ്ലോകങ്ങള്‍ പ്രദര്‍ശിപ്പിക്കാം.

ʻʻപത്രാഞ്ചലേ പനിത്തൂനീരെത്തും പല്ലവഗുച്ഛമോ
ഹരിയെന്മോഹ, മേതൗ നിന്‍ചരണൗ നഖഭാസുരൗ.
മെയ്യേ മസ്തകമോ തുമ്പിക്കയ്യിരണ്ടുള്ള ദന്തിനഃ?
നില്ക്കട്ടതു തവ ശ്രോണീചക്രവും തുടയുഗ്മവും.
അരയാലിലമേല്‍ക്കൂടി വരിവണ്ടിണ്ട പോന്റുതോ?
വ്യാമൂഢാത്മാസ്മി സത്യം; തേ രോമാവലി, മൃദൂദരേ.
തരങ്ഗമാല തല്ലിന്റോ തിരണ്ടംബുജകോരകേ?
വലിത്രയകുചാലോകേ വലിച്ചിതു മനോവ്യഥാ.ˮ

ഉണ്ണിയാടിചരിതത്തില്‍ ഇന്നത്തെ മാതിരിയിലുള്ള ഭാഷാദണ്ഡകവും കാണ്മാനുണ്ടു്. അതിനുമുന്‍പുതന്നെ അതു് ആ രൂപം കൈക്കൊണ്ടുകഴിഞ്ഞുവോ എന്നു നിശ്ചയമില്ല. ഉണ്ണിച്ചിരുതേവി ചരിതത്തില്‍ അതിന്റെ അങ്കുരാവസ്ഥയേ ദൃശ്യമാകുന്നുള്ളു. എന്നാല്‍ പ്രസ്തുത ചമ്പുവിലേ

ʻʻതാരാവദാതരുചിതാരാല്‍ നിറഞ്ഞ
മഹിതാരാമവാടികളിലെങ്ങും
തരുശിരസി ലളിതതരമളിപടലമളകകുല-
മിവ വസതി കൃതരുചിപരാഗേˮ

ഇത്യാദി ദണ്ഡകത്തില്‍ അതു പരിപൂര്‍ണ്ണമായ വികാസം പ്രാപിച്ചിരിക്കുന്നതായി കാണാം.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...