AAARTS ACADEMY

Wednesday, 25 October 2017

ഉണ്ണിച്ചിരുതേവിചരിതം

വിഷയം

ഈ ചമ്പുവും ആരുടെ കൃതിയെന്നറിയുന്നില്ല. ഉണ്ണിയ (നങ്ങയയ്യ) പ്പിള്ളയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയാണു് ഇതിലേ നായിക. ചോകിര (ചൊവ്വര) ഗ്രാമത്തില്‍പ്പെട്ട പൊയിലം എന്ന സ്ഥലത്തുള്ള വായ്പള്ളി എന്ന തറവാട്ടാണു് അവരുടെ ഗൃഹം. ഉണ്ണിച്ചിരുതേവിയില്‍ ദേവേന്ദ്രന്‍ അനുരക്തനായിച്ചമയുകയും ആ സുന്ദരിയെ സന്ദര്‍ശിക്കുവാന്‍ ഭൂമിയില്‍വന്നു് ആ ഗൃഹത്തിലെ ഓരോ വിശേഷങ്ങള്‍ കാണുകയും ചെയ്യുന്നു. അതോടുകൂടി ഗ്രന്ഥം മുറിഞ്ഞുപോയിരിക്കുന്നു.

വിവരണം:– ചമ്പു ഇങ്ങനെ ആരംഭിക്കുന്നു.

പദ്യം.
ʻʻവെള്ളം(ള്ളൈ കപാലമപി വെണ്മഴുവക്ഷമാലാം
ചൂലം പിടിച്ചരവു ചുറ്റിന കണ്ഠദേശം
ആറോടു നീറുമണിയും വപുരാറെഴുത്തിന്‍
മൂലം മുദേസ്തു മമ മുഗ്ദ്ധശശാങ്കമൗലേഃ.

വിഘ്നോവിഘ്നപ്രശാന്തിം പ്രദിശതു പൊയില-
ത്തുണ്ണിയപ്പിള്ളപുത്രീം
വര്‍ണ്ണപ്പാന്‍ വല്ലതാകെന്റിത മമ തൊഴുക-
യ്യിന്റു വാഗ്ദേവതായാഃ;
അച്ചംകെട്ടിന്നുമച്ചന്‍ മുഖജനിതമഹാ-
കാവ്യചന്ദ്രോദയേസ്മിന്‍
ഗദ്യം ഖദ്യോതകല്പം ഗളിതരുചി തുട-
ങ്ങിന്റെനക്കേ നമോസ്തു.ˮ

ഏത് അച്ചനാണു് ഈ വിഷയത്തെ അധികരിച്ചു് ഒരു കാവ്യമുണ്ടാക്കിയതു് എന്നറിഞ്ഞുകൂട. ആ കാവ്യത്തെ ചമ്പൂകാരന്‍ ഉപജിവിക്കുന്നതായി വിചാരിക്കാം. ഒരു ആര്യാവൃത്തശ്ലോകമൊഴിച്ചാല്‍ ശേഷമെല്ലാം ഗദ്യരൂപത്തിലാണു് ഉപലബ്ധമായ ഭാഗത്തില്‍ നിബദ്ധമായിരിക്കുന്നതു്.

ചോകിരഗ്രാമത്തെ കവി ആദ്യമായി വര്‍ണ്ണിക്കുന്നു. ആ ഗ്രാമത്തില്‍ ശാസ്താവിന്റെ ഒരു ക്ഷേത്രമുണ്ടെന്നും അതു് ആതവര്‍മ്മ എന്നൊരു രാജാവു സ്ഥാപിച്ചതാണെന്നും, ആ ഗ്രാമത്തില്‍ (ദക്ഷിണാശിവഃ) തെങ്കൈലനാഥനും നിവസിക്കുന്നുണ്ടെന്നും. (ആഴ്വാഞ്ചേരി–ആഴവാഞ്ചേരി) മനയ്ക്കലും അതില്‍ അന്തര്‍ഭവിക്കുന്നതാണെന്നും ആ വര്‍ണ്ണനത്തില്‍നിന്നു കാണാവുന്നതാണു്. ആതവര്‍മ്മ എന്ന പേരില്‍ പണ്ടു് അനേകം ചേര രാജാക്കന്മാരുണ്ടായിരുന്നു. പൊയിലത്തിന്റെ വിവരണമാണു് അടിയില്‍ കാണുന്നതു്. പൊയിലം എന്നതു പൊന്നാനിത്താലൂക്കില്‍ നാഗിലശ്ശേരി അംശത്തില്‍ ഉള്ള ഒരു സ്ഥലമാണെന്നു ചിലര്‍ പറയുന്നു. എന്നാല്‍ അവിടെ ഇപ്പോള്‍ ഒരു ശ്രീകൃഷ്ണക്ഷേത്രമാണു് പ്രധാനമായി കാണുന്നതു്.

ʻʻപുതുമലര്‍ക്കാവില്‍ വന്നെഴുമിളങ്കൊടികളും,
കൊടികള്‍ പൂവിതളില്‍ നിന്റുതിരുമപ്പൊടികളും,
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും,
കൊടി നനൈപ്പാന്‍ വരും മൃദുനടുക്കൊടികളും,
മഹിതകര്‍മ്മങ്ങളില്‍പ്പരിഗളന്മടികളും,
(തുംഗമേ)തുരകള്‍മേല്‍ ധാവതഃ കുതിരതന്നടികളും,
വനമുഖേ ചകിതമാന്‍ ഝടിതി പാഞ്ഞൊടികളും,
നദികളില്‍ക്കുളിവിധൌ കൃതവധൂതുടികളും,
നളിനിയില്‍ക്കുളിചെയ്യും നളിനമും പിടികളും,
വിഫലസൂകരമഹാമുരടര്‍ കൈത്തടികളും,
പിടരില്‍നന്മുടികളും പെരുക നല്ലടികളും,
നടികളും കുടികൊള്ളും പൊയിലമെന്റുണ്ടു തത്രൈവഭാഗേ.ˮ

അവിടത്തേ ചോമാതിരിമാരെപ്പറ്റി പിന്നീടു പ്രസ്താവിക്കുന്നു. പോയിലത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റേയും വായ്പള്ളിയെന്ന ʻനടീമന്ദിരʼത്തിന്റേയും വര്‍ണ്ണനമാണു് അടുത്ത ഭാഗം. മന്ദിരത്തിന്റെ വര്‍ണ്ണനം ദീര്‍ഘംതന്നെ. അവിടത്തെ നങ്ങയയ്യ, രായരന്‍ എന്ന രാജാവിന്റെ പ്രണയിനിയാണു്. ʻʻനിത്യരമ്യാ സ്വയം നൃത്തകേളീവിധാനേ വധൂവേഷധാരീ ഗളേ കാളകൂടം കളൈഞ്ഞിട്ടു ഗീതാമൃതം വച്ചുകൊണ്ടോരു മുക്കണ്‍ പിരാനെന്റു തോന്റിക്കവല്ലം ഗുണാലങ്കൃതാരൂപശീലാധികാരായരപ്രേയസീ പൊങ്ങിയെങ്ങും വിളങ്ങിന്റ കീര്‍ത്തിശ്രിയാശോഭിനീ പങ്ങിമിക്കുജ്ജ്വലാ നങ്ങയയ്യേതി കാചിന്നടീ നായകാˮ എന്ന കവിപ്രശംസയ്ക്കു് ആ സ്ത്രീരത്നം പാത്രീഭവിയ്ക്കുന്നു.

നങ്ങയയ്യയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയെ പുകഴ്ത്തുന്നതിനു വാല്മീകിക്കുപോലും സാധിക്കുകയില്ലെന്നു് ഉപക്രമിച്ചുകൊണ്ടു് തദനന്തരം കവി ആ കൃത്യം യഥാവിധി അനുഷ്ഠിക്കുന്നു.

ചെന്താമരമലര്‍ ചേവിടിയെന്റാല്‍
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ
പുറവടി നളിനപ്പുറവിതളെന്റാല്‍
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെന്റാല്‍
കേകിഗളങ്ങള്‍ പലാതികള്‍ കേഴും;
തൂയമണിത്തൂണ്‍ ഇടയിതുമെന്റാല്‍
തുടവിയ കതളികള്‍ തുവപിടിയാതോ?
മങ്ഗലമലകു മണത്തിടിലെന്റാല്‍
മദനന്‍തേര്‍ത്തട്ടരിയപ്പടുമ-
ങ്ങരയാലിലയെന്റുദരം ചൊന്നാ-
ലരിയോ! കൈത്തലമെന്തു നിനയ്പ്പൂ?

എന്നു് ആ പാദാദികേശാന്തവര്‍ണ്ണനം അത്യന്തം പുളകപ്രദമായ രീതിയില്‍ പുരോഗമനം ചെയ്യുന്നു. അക്കഥയെല്ലാം തന്റെ വയസ്യന്‍മുഖേന ദേവേന്ദ്രന്‍ കേട്ടുകാമപരവശനായിത്തീര്‍ന്നു് ആ നായികയുടെ കോയിലിലേക്കു പുറപ്പെട്ടു. വഴിക്കു് ആനാര്‍ചിറ എന്ന അങ്ങാടിയെ കവി വര്‍ണ്ണിക്കുന്നു. അതിനുമേല്‍ വായ്പള്ളിവീട്ടിന്റേയും അവിടെ നായികയെ സന്ദര്‍ശിക്കുവാന്‍ വരുന്ന ബ്രാഹ്മണാദി ജനങ്ങളുടെയും ചിത്രമാണു് കാണുന്നതു്. കിട്ടിയിടത്തോളമുള്ള ഓലകളില്‍ ആ ചിത്രണം അവസാനിക്കുന്നില്ല.

ചമ്പുവിന്റെ പഴക്കം:– ഉണ്ണിച്ചിരുതേവിചരിതത്തിനും ഉണ്ണിയച്ചിചരിതത്തോളംതന്നെ പഴക്കമുണ്ടെന്നു ഭാഷാരീതി പ്രഖ്യാപനം ചെയ്യുന്നു. ʻʻ...പൊഴിയും മൊഴിപോന്നെഴിന്റ ഘര്‍മ്മജലം; കണ്ണിന്നമൃതമെനക്കിന്റുണ്ണിച്ചിരുതേവി യോമല്‍മുഖകമലംˮ എന്നൊരു ശ്ലോകം ഇടയ്ക്കുദ്ധരിച്ചു് അതു് ആര്യാവൃത്തത്തില്‍ ഗ്രഥിതമായ മണിപ്രവാളമാണെന്നു ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടു്. ʻʻഅമ്മക്കിളിയെക്കൊണ്ടു പിരാന്മേ-ലമ്മാനപ്പാട്ടുണ്ടാക്കിച്ചേന്‍ˮ എന്നൊരു പങ്‌ക്തി കാണുന്നതില്‍ നിന്നു് അക്കാലത്തു കവികള്‍ അമ്മാനപ്പാട്ടുണ്ടാക്കിയിരുന്നു എന്നും അതിന്റെ പരിപാടി പക്ഷേ ശുകത്തെക്കൊണ്ടു പാടിക്കുന്ന രീതിയിലായിരുന്നു എന്നും ഊഹിക്കാവുന്നതാണു്.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...