ഉണ്ണിയച്ചി ചരിത
ക്രി.പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിലോ, അഥവാ പതിമ്മൂന്നാം ശതകത്തില്‍ത്തന്നെയോ, മണിപ്രവാളചമ്പുക്കളും ആവിര്‍ഭവിച്ചുതുടങ്ങി. അവയില്‍ (1) ഉണ്ണിയച്ചി എന്നും (2) ഉണ്ണിച്ചിരുതേവി എന്നും രണ്ടു യുവതികളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള രണ്ടു് കൃതികളാണു് പ്രാചീനതമങ്ങളായി പ്രതിഭാസിക്കുന്നതു്. ഉണ്ണിയച്ചിചരിതത്തില്‍ അതിയമാനല്ലൂര്‍ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ ʻʻപണ്ടേയും ഗദ്യപദ്യ പ്രഭൃതിഭിരവിടം വര്‍ണ്ണിതംˮ എന്നു പറഞ്ഞുകാണുന്നു എങ്കിലും ആ ഗദ്യപദ്യങ്ങള്‍ ഒന്നും കണ്ടുകിട്ടീട്ടില്ല. ഈ രണ്ടു ചമ്പുക്കളും, ഇവയ്ക്കുമേല്‍ പ്രസ്താവിക്കുന്ന ഉണ്ണിയാടിചരിതവും, അവയുടെ പൂര്‍ണ്ണരൂപത്തില്‍ ഉപലബ്ധമായിട്ടുമില്ല.
കഥാവസ്തു
വടക്കന്‍ കോട്ടയത്തു് നങ്ങൈപ്പിള്ള (നങ്ങയയ്യ)യുടെ പുത്രിയായി അച്ചിയാര്‍ എന്നൊരു സുന്ദി ജനിച്ചുയ അച്ചിയാരുടെ രണ്ടു പെണ്‍മക്കളില്‍ അനുജത്തിയായ ഉണ്ണിയച്ചിയാണു് പ്രസ്തുതചമ്പുവിലെ നായിക. ആ മോഹനാങ്ഗിയില്‍ ഒരു ഗന്ധര്‍വനു് ഉളവാകുന്ന അനുരാഗമാണു് അതിലെ വിഷയം. ഗന്ധര്‍വന്റെ സന്ദര്‍ശനകാലത്തു് അച്ചിയാരുടേയും ഉണ്ണിയച്ചിയുടേയും താമസം കോലത്തുനാട്ടില്‍ ഉള്‍പ്പെട്ട അതിയമാനല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു.
കവിത
ശിവക്ഷേത്രംകൊണ്ടു പ്രസിദ്ധമായ തിരുച്ചരള എന്ന ദേശത്തെയാണു് ഉപലബ്ധമായ ഭാഗത്തില്‍ ആദ്യമായി വര്‍ണ്ണിച്ചിട്ടുള്ളതു്. തദനന്തരം അടിക്കീഴ്തുടങ്ങി അവിടെയുള്ള തീര്‍ത്ഥശതത്തെ കവി സ്മരിക്കുകയും പിന്നീടു് ʼതിരുനെല്ലി എന്ന പുണ്യസ്ഥലത്തെ പുകഴ്ത്തുകയും ചെയ്യുന്നു. തിരുനെല്ലി സ്ഥിതിചെയ്യുന്നതു തിരുച്ചരളയ്ക്കു വടക്കാണു്. ആ പുണ്യസ്ഥലത്തിന്റെ വര്‍ണ്ണനമാണു് താഴെക്കാണുന്ന ഗദ്യം.
ʻʻവരമല്ലികാധവള–വരിനെല്ലിളങ്കളമ-
മരി നല്ലവാമളവു–തരുമല്ലല്‍കെട്ടവര്‍കള്‍
തിരുമെല്ലടിപ്രണതി–പരമുല്ലസല്‍പ്പെരുമ
ചിരമല്ലിലും പകലു–മുരുകല്ലില്‍ വീണ്ണുപരി
പരിവേല്ലിതാംബുഗതി–ഗിരികുല്യതീര്‍ത്ഥനദി
തിരതല്ലി വിട്ടഖില–നരവല്ലിടര്‍ക്കൊടുമ
വരവല്ലിപോലിനിയ–തരുവല്ലിമേലുദിത-
വിരിവല്ലിതന്മലരി–ലൊരുകൊല്ലി [11] പാടുമളി
കരനെല്ലിയൊത്ത പൊരു–ളുരുവല്ല നല്ലവരി-
ലുരകല്ലില്‍ നല്‍ശ്രുതിഷു–ഹരിതുല്യയോഗിനിര
മരുവില്ലമായപുല–മരുമല്ലരെപ്പൊരുതു
സുരമല്ലചിത്തഗത–ഗുരുശല്യകംസനവ-
നുരുവില്ലിയാകിയരുള്‍–പെരുചില്ലിവില്ലിയലു-
മിരുള്‍വില്ലിമാതര്‍മണി–തിരുവല്ലഭന്‍ മഹിത-
തിരുനെല്ലികൂലമമര്‍–പുരവില്ലിയോടുസഹ
ദരഫുല്ലപത്മധരഃകരപല്ലവസ്ഫുരിത-
മുരവെല്ലിമേവിമികു–തിരുനെല്ലിയത്ര ഖലു.ˮ
തിരുനെല്ലിയുടെ വടക്കു് ഒരു സുബ്രഹ്മണ്യക്ഷേത്രവും കിഴക്കു് ʻʻനെടുങ്ങുന്റായ ദുര്‍ഗ്ഗാലയവുംˮ സ്ഥിതിചെയ്യുന്നു. അനന്തരം അതിനു സമീപമുള്ള തിരുമരുതൂര്‍ എന്ന സ്ഥലത്തിന്റെ വിവരണമാണു് കാണുന്നതു്.
ഗദ്യം.
ʻʻതസ്മിന്‍ വിസ്മയനീയേ ദേശേ കസ്മിന്നപിച വിരാജതിമേന്മേ-
ലളകേവ സ്വയമമ്പിളി ചൂടിന്റപ്പന്‍കോയില്‍ക്കുന്റുവിഭൂഷാ;
ലങ്കേവാതുരരക്ഷോദാരാ ഭോഗവതീവ ഭുജങ്ഗനിഷേവ്യാ;
ഗുപ്തമനോഹര നന്ദനനമാന്യാ കേവലമമരാവതിയേപ്പോലെ
കൊല്ലവിഭൂതിം കൊല്ലം വിഭവാ...
നൂറുമടങ്ങു കൊടുങ്ങോളുരിലുമേറെ വിളങ്ങിന പണ്ടുപയതാ;
കുണവായ്ക്കുണമപി കുണപം ദധതീ വള്ളുവനഗരപ്പള്ളി ജയന്തി;
പുതുവീടിന്‍പുകഴ് വീഴ്ത്തിന ശോഭാമന്ദീകൃതമങ്ഗലപുര-മഹിമാ;
ദോരസമുദ്രം നീരസമുദ്രം കുര്‍വാണാപിച മുറ്റും ജഗതി;
...ളൈമാറ്റിന സമ്പദ്ധര്‍മ്മത്തിന്നിഹ നിര്‍മ്മിതമില്ലം;
കാമാര്‍ത്ഥസുഖം കാമ്പോടിവേടം...
മുക്കണ്‍മൂര്‍ത്തികളുരുവുകയാലപി മുക്തിരസസ്യ ച മുറ്റിന മൂലം
കോട്ടംവിട്ട മഹീപാലാനാം കോട്ടവിശിഷ്ടം; വാണീയകക്ഷ്മീ-
വാണീകവിതാതാവളമാമളതാമെന്റുള്ള വിദഗ്ദ്ധജനാനാം
ഇരുമരുതിന്‍നടുവേ പോമെന്മാന്‍ തിരുമാര്‍വിടമിവ...
പൊരുമുരു തുങ്ഗലസന്മാടാഢ്യാ തിരുമരുതൂരിതി കാചന നഗരീ.ˮ
പദ്യം.
ʻʻഅരുമ പെരുതു വര്‍ണ്ണനേ ചതുര്‍ണ്ണാം
പരുമരുതഃ (?) പഠതാം വിധേര്‍മ്മുഖാനാം
പെരുമപുകഴ്ക(ള്‍) പേയ്പ്പെടും; തദാസ്കാം;
തിരുമരുതൂര്‍ തിലകക്രിയാ പുരീണാം.ˮ
അതിനുമേല്‍ അവിടത്തെ ചിറയെ വര്‍ണ്ണിക്കുന്നു.
ʻʻശിവപേരൂരിവ ശൈവലസദ്ദ്യുതിˮ ʻʻമലനാടിന്റിവരുചിരമഹോദംˮ എന്നും മറ്റുമുള്ള ശ്ലേഷോക്തികള്‍ കൊണ്ടു മാത്രമല്ല,
ʻʻപതറിന പര(ല്‍)നിരവിചലിതനാളം; കതറിന മധുകരമുഖരിതകമലം;
ചിതറിന കതിപയമധുകണകപിലം; കളകളമിളകിന വളയൊലി വിരവില്‍-
ത്തളിരിളമൃദുകരകൃതതുടിതരളം; കുളിചെയ്യുമൊളികിളര്‍ കിളികളമൊഴിമാര്‍
കുളിരിളവളര്‍മുലയകില്‍പരിമിളിതംˮ
എന്നും മറ്റുമുള്ള സ്വഭാവോക്തികള്‍കൊണ്ടും, ആ വര്‍ണ്ണനം രമണീയമായിരിക്കുന്നു.
പദ്യം:
ʻʻഅത്യുക്തിയാകിലുമളീകമിതെന്റു കണ്ടോര്‍
ചൊല്ലീടിലും കിമപി ചൊല്ലുവനുള്ളവണ്ണം;
അമ്മാടമും ചിറയുമപ്പരിശന്റുമിന്റും
മേലും ചമയ്ക്കരുതു മേലമര്‍വോര്‍ക്കുപോലും.ˮ
എന്നു് ആ ഭാഗം ഉപസംഹരിച്ചുകൊണ്ടു കവി കഥാനായകനായ ഗന്ധര്‍വനെ അവതരിപ്പിക്കുന്നു.
ഗദ്യം: ʻʻതത്ര സമ്പന്നിധൗ തുമ്പയണ്‍പും ചിടൈത്തമ്പിരാന്‍ കോയിലില്‍ക്കുമ്പഞായിറ്റുനല്ലട്ടമീവേലയാ കമ്പിതാശേഷലോകത്രയാഡംബരേ; പാമ്പണിഞ്ഞപ്പനോടുള്ള വൈരം പരം മീള്‍വിതെന്റിട്ടൊരുമ്പട്ട പൂവമ്പനോടേ വസന്തം വരുമ്പോഴ് വരുമ്പോടു പാട്ടെന്നുമിമ്പക്കുയില്‍പ്പാട്ടിനാലാകുലേ;.. കശ്ചിദാശ്ചര്യദേവോത്സവ പ്രേക്ഷകഃ സര്‍വഗന്ധര്‍വയൂനാം വരഃ, കാമസമ്മോഹനാസ്ത്രാന്തരം കാമിനീമച്ചിയാരാത്മജാം... ഉണ്ണിയച്ചീമധീരേക്ഷണാമൈക്ഷത.ˮ
പദ്യം.
ʻʻകണ്ടിട്ടേനാം കലിതപുളകാനന്ദകൗതുഹലാത്മാ
മര്‍ത്ത്യോ ഭൂത്വാ നിജചലദൃശാം മറ്റു വാര്‍ത്താം മറന്നു്
കീഴ്പ്പാടാനാന്‍ കിളികളരവാം കേട്ടു പട്ടാങ്ങുപൈതും
ഗന്ധര്‍വോസൗ ഗളിതഹൃദയോ ഗന്ധവാഹസ്യമാര്‍ഗ്ഗാല്‍.ˮ
അങ്ങനെ ഉണ്ണിയച്ചിയാല്‍ ആകൃഷ്ടനായി വായൂമാര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ഗന്ധര്‍വന്‍ അതാരെന്നു തിരക്കുന്ന അവസരത്തില്‍ ഒരു ചാത്രന്‍ (ചാത്തിരനമ്പൂരി) ആ നായികയുടെ പൂര്‍വചരിത്രം അദ്ദേഹത്തെ അറിയിച്ചു. ശ്രീപരമേശ്വരനെ വന്ദിച്ചിട്ടു ഗന്ധര്‍വന്‍ ആ ചാത്രനോടുകൂടി അവളുടെ ഗൃഹത്തിലേക്കുപോയി. വഴിക്കു് ഒരങ്ങാടിയേ വര്‍ണ്ണിച്ചുകൊണ്ടു കവി ആ നായകനെ നായികയുടെ ഗൃഹത്തിലെത്തിക്കുന്നു. ʻʻമലയാളരുടന്‍ ചോഴിയരാരിയര്‍ കരുനാടകകുടശാദികള്‍ പേശും വാണിയഭാഷാഭൂഷിതˮ മായിരുന്നു ആ അങ്ങാടി. ഗൃഹത്തിലേ വിവിധവിഭവങ്ങളെ വിസ്തരിക്കുന്നതിലും അവിടെത്തിങ്ങിക്കൂടിയിരിക്കുന്ന വൈദ്യന്മാര്‍, ജ്യോത്സ്യന്മാര്‍, മുതലായവരെ അവഹേളനം ചെയ്യുന്നതിലും ഗ്രന്ഥകാരനു് അലംഭാവമുണ്ടാകുന്നില്ല.
പദ്യം.
ʻʻസഭ്യോക്തിജാള്യയുതസംസ്കൃതശബ്ദസഭ്യ-
പ്പാട്ടിന്നു പാടിവചവീട്ടില്‍ വിരഞ്ഞുവന്ന്
ചാത്രാഃ സ്വയം ചപലമായ് ചിലര്‍ പേചുമാറു
കേട്ടാ(നവന്‍ കി) മിദമെന്റു കുരൂഹലേനˮ
ʻʻവാളങ്കവാശിമുഖരാന്മുഹരുണ്ണിയച്ചി
കേള്‍പ്പാനുടന്‍ കിമപി ചിത്തവിലോഭനായ
പൈശാചികം പരിശു പേശുവതോ ഭടേന്ദ്രാന്‍
കേട്ടാനുടന്‍ കിമിതി സസ്മിതവിസ്മിതാസ്യഃˮ
എന്നീ ശ്ലോകങ്ങള്‍ ആ ഘട്ടത്തില്‍ കാണുന്നു. ഗൃഹവര്‍ണ്ണനം കണ്ടുകിട്ടീട്ടുള്ള ഭാഗത്തില്‍ അവസാനിക്കുന്നില്ല.
ഒടുവില്‍ വടക്കന്‍കോട്ടയത്തുള്ള പഴഞ്ചേരി ഭദ്രകാളിയെപ്പറ്റി ഒരു സ്തോത്രം ഏട്ടില്‍ ഉണ്ടെങ്കിലും അതു ചമ്പുവില്‍ അന്തര്‍ഭൂതമാണെന്നു തോന്നുന്നില്ല. ഒരു ഗദ്യവും ഒരു പദ്യവും അടങ്ങിയതാണു് ആ സ്തോത്രം. പദ്യംമാത്രം ചുവടേ ഉദ്ധരിക്കുന്നു.
ʻʻനന്റും തൂയതൊഴിന്റക്കനലുരുശിഖയാ നാക്കിഴൈക്കിന്റ കോല-
ച്ചൂലത്താലും ചുരുങ്ങാതസുരതനുഗളല്‍ച്ചേരികൊണ്ടാപിബന്തീ
മൗലീന്ദോരിറ്റുവീഴിന്റവിരളസുധയാ മന്ദയുദ്ധശ്രമാസൗ
പഞ്ചേഷുദ്വേഷിപുത്രീ ചിരമവതു പഴഞ്ചേരിചേര്‍ന്നമ്മ നമ്മെ.ˮ
ഉണ്ണിയച്ചിചരിതത്തിലേയും മറ്റും ഭാഷ
രാമചരിതത്തില്‍ ദ്രാവിഡശബ്ദങ്ങളും ദ്രാവിഡരീതിയിലുള്ള വ്യാകരണ പ്രയോഗങ്ങളും അധികമായി കാണുന്നതിനുള്ള കാരണം ദേശഭേദമാണെന്നു ചിലര്‍ ഉപരിപ്ലവമായി വാദിക്കാറുണ്ടു്. അവര്‍ക്കു് അന്നത്തെ ഗ്രന്ഥോപയോഗിയായ മലയാളഭാഷയുടെ യഥാര്‍ത്ഥരൂപമെന്തെന്നു മനസ്സിലാക്കാന്‍ ഉണ്ണിയച്ചിചരിതം തുടങ്ങിയ പ്രാചീന ചമ്പുക്കള്‍ പ്രത്യേകം പ്രയോജകീഭവിക്കേണ്ടതാണു്. ചൂലാറ്റല്ല് (ചൂലാല്‍ തല്ല്) മുതലായ സന്ധികള്‍ക്കു് ഉണ്ണിയച്ചിചരിതത്തില്‍ പ്രവേശമുണ്ടു്. ʻʻവേണാട്ടിടകളുമോണത്തിന്‍നാള്‍ നെയ്തരുംˮ എന്നും ʻʻകോലത്തടി കളുമനുസരണയ്ക്കായ്ˮ നില്ക്കുമെന്നും മറ്റും വൈദ്യന്മാര്‍ വമ്പുപറയുന്നതില്‍നിന്നും ദേശചരിത്രസംബന്ധമായും പല സങ്ഗതികള്‍ ഗ്രഹിക്കുന്നതിനു് പ്രസ്തുതകൃതി പഴുതു നല്കുന്നു. ഹോയ് സലരാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം മഹമ്മദീയരുടെ ആക്രമണംനിമിത്തം നാമാവശേഷമായതു ക്രി.പി. 1346-ല്‍ ആണു്. അതുകൊണ്ടു് അതിനു മുന്‍പായിരിക്കണം പ്രസ്തുതകൃതിയുടെ പ്രാദുര്‍ഭാവം എന്നുള്ളതില്‍ പക്ഷാന്തരത്തിനു മാര്‍ഗ്ഗമില്ല. പ്രണേതാവിന്റെ നാമധേയം അവിജ്ഞാതമായിരിക്കുന്നു.
No comments:
Post a Comment