AAARTS ACADEMY

Sunday, 29 October 2017

ഭാഷാ ഭഗവദ്ഗീത

ഭഗവദ്ഗീത

സകലോപനിഷത്സാരസര്‍വസ്വവും ഭാരതീയരുടെ ആത്മാഭിമാനത്തിനു സര്‍വഥാ നിദാനവുമായ ഭഗവദ്ഗീത സംസ്കൃതത്തില്‍നിന്നു മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു കേരളീയര്‍ക്കു പരമോപകര്‍ത്താവായിത്തീര്‍ന്ന മാധവപ്പണിക്കരുടെ സദ്വ്യവസായത്തെ എത്രതന്നെ ശ്ലാഘിച്ചാലും മതിയാകുന്നതല്ല. ഗീതയ്ക്കു് ഇന്നു ഭാഷയില്‍ പദ്യരൂപത്തിലും ഗദ്യരൂപത്തിലും പല തര്‍ജ്ജമകളുമുണ്ടു്. എങ്കിലും അറുന്നൂറോളം കൊല്ലങ്ങള്‍ക്കുമുമ്പു് അന്യഭാഷകളില്‍ പ്രസ്തുത ഗ്രന്ഥം സംക്രാന്തമാകാതെയിരുന്ന ഒരു കാലത്തു് അതിന്റെ മനോഹരമായ ഒരു വിവര്‍ത്തനംകൊണ്ടു സ്വഭാഷയെ പോഷിപ്പിച്ച പ്രസ്തുത കവിയോടു കേരളീയര്‍ എന്നെന്നേക്കും കൃതജ്ഞന്മാരായിരിക്കുന്നതാണു്. ചോളദേശത്തില്‍ ശീയാഴി (ശീര്‍കാഴി)ക്കു സമീപം ജീവിച്ചിരുന്ന പട്ടനാര്‍ എന്നൊരു കവി ഗീത തമിഴില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ടു്. ആ തര്‍ജ്ജമയ്ക്കും പണിക്കരുടെ തര്‍ജ്ജമയ്ക്കും തമ്മില്‍ അത്യത്ഭുതമായ ഐകരൂപ്യം കാണുന്നു എന്നു് ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ʻʻഉറ്റവരില്‍പ്പെരുകീടിന കൃപയാമൊരു തിമിരം വന്നെന്നുടെ ഹൃദയേയുറററിവാം കണ്ണേറെ മറഞ്ഞിട്ടൊരു നെറിയും കാണാതിടരുറ‌റേന്‍ˮ എന്ന പണിക്കരുടേയും ʻʻആതലായറിവായ വഴിയിനൈ മററാങ്കവര്‍ പാര്‍ കാതലാമിരുണ്‍മറൈപ്പു നെറിയെങ്കുംകാണേ നാന്‍ˮ എന്ന പട്ടനാരുടേയും വരികള്‍ നോക്കുക. ഇതുപോലെ അനവധി ഭാഗങ്ങളില്‍ പ്രകടമായ സാദൃശ്യമുണ്ടു്.

ʻʻചേയമാമതുരൈ നിന്റു ചേമമാന കരം തേടി-
യായനാര്‍ പട്ടനാരായവതരിത്തരുളിനാലേ
പോയനാണ്‍ മൊഴിന്ത കീതൈ പുലപ്പെടുത്തുവതു മന്റി-
ത്തൂയമാതവര്‍ക്കു മിന്തച്ചുരുതി നൂറ്റൊടങ്കിനാരേˮ

എന്നൊരു പഴയ പാട്ടുമുള്ളതായി അറിയുന്നു. എന്നാല്‍ പട്ടനാരുടെ കാലം ഇന്നും അജ്ഞാതമാണു്. അദ്ദേഹത്തിനു ദ്രാവിഡകവികളുടെ ഇടയില്‍ ഗണനീയമായ ഒരു സ്ഥാനവുമില്ലതാനും. അതുകൊണ്ടു് രണ്ടു കൃതികള്‍ക്കും തമ്മിലുള്ള ജന്യജനകഭാവം തീര്‍ച്ചപ്പെടുത്തുവാന്‍ തരമില്ലാതെയാണിരിക്കുന്നതു്. അന്നു തമിഴ്‌നാട്ടിനും കേരളത്തിനും തമ്മില്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ സംസ്കാരസമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ തമിഴ്‌ക്കൃതിനോക്കിത്തന്നെ മലയാള കൃതി രചിച്ചിരിക്കണമെന്നു തീരുമാനിക്കുവാന്‍ എനിക്കു ധൈര്യം തോന്നുന്നില്ല. ഏതായാലും മാധവപ്പണിക്കര്‍ക്കു തമിഴ്‌ക്കൃതിയുടെ സഹായം ആവശ്യമില്ലായിരുന്നു എന്നു പറയത്തക്കവിധത്തിലുള്ള സംസ്കൃതജ്ഞാനം സിദ്ധിച്ചിരുന്നു എന്നു ഭാഷാഭഗവദ്ഗീതയില്‍ സ്പഷ്ടമായി കാണുന്നുണ്ടു്. അദ്ദേഹം ശങ്കരഭഗവല്‍പാദരുടെ ഗീതാഭാഷ്യം വായിച്ചിരുന്നു എന്നുള്ളതിനും അതില്‍ തെളിവുണ്ടു്. എഴുനൂറുശ്ലോകങ്ങളടങ്ങിയ ഗീത നമ്മുടെ കവി 328 ശീലുകളായി തര്‍ജ്ജമ ചെയ്തിരിക്കുന്നു. ʻʻഭക്തിയിനാല്‍ ഭഗവദ്ഗീതാര്‍ത്ഥം പരിചൊടു ചൊല്‍വാനായ് നിനവുറ്റേന്‍ˮ എന്നും ʻʻഅഹമിതു സംക്ഷേപിച്ചുരചെയ്തേന്‍ˮ എന്നും പറഞ്ഞിട്ടുള്ളതില്‍നിന്നു് അദ്ദേഹത്തിനു ഗീതാര്‍ത്ഥം സംക്ഷിപ്തമായി ഭാഷയില്‍ പ്രദര്‍ശിപ്പിക്കണമെന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളു എന്നു കാണാവുന്നതാണു്. കവി അത്യന്തം അനുദ്ധതനാണെന്നു താഴെക്കാണുന്ന പാട്ടുകള്‍ തെളിയിക്കുന്നു.

ʻʻഒരു പടിയോഗത്താലുള്ളില്‍ക്ക-
ണ്ടുത്തമനാകിയ വേദവ്യാസന്‍
തിരുവടി ചൊല്ലിയ പുണ്യപുരാണം
തികയെച്ചൊല്ലവനെന്നു നിനച്ചതു
പെരുമതകും ശ്രീപാല്‍ക്കടല്‍ കണ്ടു
പിപീലി കുടിപ്പാന്‍ കരുതിയതൊക്കും;
ഗുരുജനമായ മഹാജനമിതിനൊരു
കുറപറയായ്കെന്നടിമലര്‍ തൊഴുതേന്‍.
മലരയനൊടു നേര്‍ വേദവ്യാസന്‍
മറ്റും സംസ്കൃതപദ്യങ്ങളിനാല്‍
നലനല നാനാര്‍ത്ഥങ്ങളുരത്തതു
ഞാനും ഭാഷാകവിയിലുരപ്പന്‍;
വിലയറിവാനരുതാകിയ രത്നം
വേറൊരു പൊന്നിന്‍ചെപ്പിലതല്ലാ-
ലലവലയാകിയ തുകിലില്‍പ്പൊതികിലു-
മതിനുടെ മഹിമവിരോധം വരുമോ?ˮ
ʻʻപാരാശര്യമഹാമുനിതിലകന്‍
പതിനെട്ടദ്ധ്യായത്തിലുരത്തതു
നാരായണനരുളാലൊരു നരകൃമി
ഞാനുമിതൊരു പടി ചൊല്ക തുനിഞ്ഞേന്‍.ˮ

എന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്നുണ്ടു്. ഇവയില്‍ ആദ്യത്തെ ശീലിലേ ഉപമ കവി കമ്പരാമായണത്തില്‍നിന്നു സ്വീകരിച്ചിട്ടുള്ളതാണു്. മേലുദ്ധരിച്ച ഭാഗങ്ങളില്‍നിന്നു് കവിതയുടെ സ്വരൂപം മനസ്സിലാക്കാമെങ്കിലും രണ്ടു ശീലുകള്‍ കൂടി ഉദ്ധരിക്കാം.

ʻʻഅഴുതളവേ കണ്ണീര്‍ മെയ് മാര്‍വി-
ലതീവ പൊഴിഞ്ഞുടനര്‍ജ്ജുനഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാജ്ഞനമേഘം തന്നിടയേ
അഴകിയ മന്ദസ്മിതമിന്നോടു-
മനന്തരമേ ചൊല്‍ ധാരകളോടും
വഴിയേയുണ്മ ജ്ഞാനമൃതമഴ
വര്‍ഷിപ്പാന്‍ വടിവൊടു നിനവുറ്റാന്‍ (2 – 6)
നാടുകില്‍ നല്ക്കുസുമങ്ങളിലുണ്ടാം
നന്മണമതിനെ വഹിച്ച സമീരണ-
നോടുമതിന്നു സമം വിഷയാദിക-
ളൊക്കയുമേ തന്നില്‍ക്കൊണ്ടങ്ങനെ
ഈടിയ ദേഹമൊടകലുംപോതിലു-
മിടരൊടു വന്നു പിറപ്പതിനായേ
കൂടൊരുകൂടെയ്തും പോതിലുമിവ
കൂടെക്കൊണ്ടു നടക്കും പ്രാണന്‍.ˮ (15 – 7)

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...