AAARTS ACADEMY

Wednesday, 25 October 2017

കോകസന്ദേശം

കോകസന്ദേശം

കാലം: ഉണ്ണുനീലിസന്ദേശം പോലെയോ അതില്‍ അല്പംകൂടി അധികമായോ പഴക്കമുള്ള മറ്റൊരു കാവ്യമാണു് കോകസന്ദേശം. ക്രി.പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലെങ്കിലും ആവിര്‍ഭവിച്ച ഒരു കൃതിയാണു് അതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരത്തിനു് അവകാശം ഉണ്ടാകുന്നതല്ല. (1) ʻചൂലംകൊടുʼ (ശൂലംകൊണ്ടു്), (2) ʻമുകട്ʼ (തല), (3) ʻവാളംʼ (വാള്‍), (4) ʻഇട്ടല്‍ʼ (പറമ്പു്), (5) മുക്കാരം (പിടിവാദം), (6) ʻഇരിപായുകʼ (പിന്‍തിരിഞ്ഞോടുക), (7) ʻഏവലര്‍ʼ (അനുയായികള്‍), (8) ʻനുങ്ങിʼ (നശിച്ചു), (9) ʻവെള്ളാട്ടിʼ (ദാസി), (10) ʻതൂയത്ത്ʼ (തുമ്പത്തു), (11) ʻതുയര്‍ന്ന്ʼ, (തുടര്‍ന്നു). (12) ʻചമ്മാത്ത്ʼ (കൊഞ്ഞനം), (13) ʻനെയ്യല്‍ʼ (ആമ്പല്‍) തുടങ്ങിയ പഴയ പദങ്ങളും പ്രയോഗങ്ങളും അതില്‍ കാണ്മാനുണ്ടു്.

കഥ: പ്രസ്തുതസന്ദേശം സമഗ്രമായി കണ്ടുകിട്ടീട്ടില്ല. പൂവസന്ദേശത്തില്‍പ്പെട്ട ആദ്യത്തെ തൊണ്ണൂറ്റാറു ശ്ലോകങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള ഭാഗങ്ങളും അചിരേണ ലഭിക്കുമെന്നു് ആശിക്കാം. ചേതിങ്കനാട്ടില്‍ (ജയസിംഹനാട്ടില്‍), അതായതു കൊല്ലത്തു്, വസന്തകാലത്തില്‍ ഒരു കാമി തന്റെ പ്രിയതമയുമായി സുഖിച്ചിരിക്കവേ, ഒരു രാത്രിയില്‍ നായകന്‍ അകാരണമായി അശ്രുധാര വാര്‍ക്കുന്നതുകൊണ്ടു് നായിക അതിന്റെ കാരണം ചോദിക്കുകയും അപ്പോള്‍ നായകന്‍ താന്‍ സ്വപ്നത്തില്‍ അനുഭവിച്ച ദുഃഖം ആ സുന്ദരിയെ വര്‍ണ്ണിച്ചു കേള്‍പ്പിക്കുകയും ചെയ്യുന്നു. സ്വപ്നാവസ്ഥയില്‍ മാത്രം സംഭവിച്ചതാണു് പ്രണയിനിയുമായുള്ള വിപ്രയോഗമെങ്കിലും അതു ജാഗ്രദവസ്ഥയില്‍ സംഭവിച്ചാലെന്നപോലെ നായകന്‍ ദുഃഖിതനായിത്തീരുന്നു. ഒരു വ്യോമചാരി ആ യുവാവിനെ തന്റെ പ്രേമഭാജനത്തില്‍നിന്നു വേര്‍പെടുത്തി തെക്കേമലയാളത്തില്‍ തിരുനാവായയ്ക്കു സമീപമുള്ള വെള്ളോട്ടുകര (തൃപ്രങ്ങോടു്?) എന്ന സ്ഥത്തു പ്രക്ഷേപിക്കുന്നു. അവിടെ നായകന്‍ ഒരു ചക്രവാകത്തെക്കണ്ടു് ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കുന്നു. വെള്ളോട്ടുകര മുതല്‍ക്കു തെക്കോട്ടുള്ള അനേകം നഗരങ്ങള്‍, ഗ്രാമങ്ങള്‍, നദികള്‍ ക്ഷേത്രങ്ങള്‍ മുതലായവയെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ തിരുനാവാ, പേരാറു് (ഭാരതപ്പുഴ), മാമാങ്കപ്പറമ്പു്, ആഴ്‌വാഞ്ചേരിമന, നന്തിയാറു്, തൃപ്പുറയാറു് (തൃപ്പറയാറു്), കുണക (തൃക്കണാമതിലകം), കുരുമ്പക്കാവു് (കൊടുങ്ങല്ലൂര്‍), തിരുവഞ്ചക്കളം, പെരുവാരം, ഇടപ്പള്ളി ഇവ ഉള്‍പ്പെടുന്നു. തൃക്കണാമതിലകം അന്നു സാമൂതിരിപ്പാടു പിടിച്ചടക്കിക്കഴിഞ്ഞിരുന്നു; അന്നത്തേ ഏറാള്‍പ്പാടിനെ അവിടെ യുദ്ധോദ്യുക്തനായി നില്‍ക്കുന്നതു കവി നമുക്കു കാണിച്ചുതരുന്നു. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങള്‍ വര്‍ണ്ണിക്കുന്ന ഭാഗം കിട്ടീട്ടില്ല. രുദ്രശിഷ്യനും യമകശ്ലോകരചനാ പടുവുമായ പന്നിയമ്പള്ളി ഉണ്ണിക്കണ്ടന്‍ അക്കാലത്തു വെള്ളോട്ടുകരയില്‍ ജീവിച്ചിരുന്നതായി കവി പ്രസ്താവിക്കുന്നു. അതാരെന്നറിയുന്നില്ല.

കവിതാരീതി: കോകസന്ദേശം ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസഹോദരത്വത്തിനു് ഏതു വിധത്തിലും അര്‍ഹമായ ഒരു ഉത്തമകാവ്യമാണു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.

ʻʻപൊല്പൂമാതിന്‍ മിഴിനിര പൊഴിഞ്ഞോരു ചേതിങ്കനാട്ടില്‍
ചൊല്‍പ്പെറ്റീടും നിജനിലയനേ കോപി കാമീ വസന്തേ
അപ്പോര്‍കൊങ്കത്തടമഴകെഴും മാര്‍വിടത്തോടമര്‍ത്തി-
ത്തല്പേ താനും പ്രിയതമയുമായ്ച്ചേര്‍ന്നിരുന്നാന്‍ കദാചില്‍ (1)
അപ്പോള്‍ മൂര്‍ച്ഛാം തടവി നെടുവീര്‍പ്പിട്ടുനേത്രോല്‍പലാന്താ-
ന്മുക്താന്‍ മുക്താമുറിനിറമെഴും ബാഷ്പവിന്ദൂന്‍ ദധാനഃ
സ്വപ്രേയസ്യാ തഴുകി മുറയിട്ടെന്റിതെന്റേഷ പൃഷ്ടോ-
ലബ്ധ്വാ സംജ്ഞാം ലളിതവദനാം താമിവണ്ണം ജഗാദ.ˮ (2)

ചില മനോഹരങ്ങളായ ശ്ലോകങ്ങള്‍ ചുവടേ പകര്‍ത്തുന്നു.

വെള്ളോട്ടുകര ശിവന്‍:ʻʻപള്ളിച്ചൂലത്തലകൊടു പിളര്‍ന്നീട, മാറില്‍ത്തുളുമ്പി-ത്തള്ളും ചോരിക്കളിയിലമിഴും കാലനെക്കൊന്റു വീഴ്ത്തിഉള്ളില്‍ക്കോപ്പേറിന കരുണയാ ഭക്തരക്ഷാര്‍ത്ഥമസ്മിന്‍വെള്ളോട്ടിന്‍വായ്ക്കരയമരുമെന്നപ്പനെക്കാണ്‍ക മുന്‍പില്‍.ˮ (3)കുണക:ʻʻചെല്‍വം ചേര്‍ന്നക്കുണകയിലകംപുക്കു നീ തെക്കു നോക്കി-ച്ചെല്ലുന്നേരത്തിതവിയ പെരുങ്കോയില്‍ കാണാം പൂരാരേഃഅല്ലിത്താര്‍മന്‍കുഴലണികരാല്‍ക്കണ്ണരെത്തല്ലിമാറ്റുംമല്ലക്കണ്ണിന്‍മുനയില്‍ മലര്‍വില്ലാളിയെത്തെറ്റുമേടം.ˮ (4)ഏറാള്‍പ്പാടു്:ʻʻതീ വെച്ചെല്ലാപ്പുറവുമടലാര്‍കോട്ട ചുട്ടംബരേ പോയ്-ത്താവിപ്പൊങ്ങും പൊടികള്‍നികരാല്‍ ദിഗ്വധൂകേശബന്ധേശ്രീമല്‍ക്കീര്‍ത്തിപ്പുതുമലര്‍തൊടുക്കിന്റതൃക്കയ്യില്‍വെച്ചി-പ്പാര്‍മുട്ടെത്താങ്ങിന നെടുവിരിപ്പില്‍ത്തകും വീരസിംഹം.ˮ (5)കൊടുങ്ങല്ലൂര്‍ ഭദ്രകാളി:ʻʻകട്ടിച്ചുച്ചൈരിളകിയലറിപ്പാഞ്ഞു വെട്ടിച്ചിരിച്ച-ൿഖട്വാംഗംകൊണ്ടുടലിലസുരാന്‍ നിര്‍ദ്ദയം മര്‍ദ്ദയന്തീപക്കച്ചോരിക്കളിയിടയിടേ നക്കി നട്ടം തിരിഞ്ഞ-ങ്ങൊക്കെക്കൂടിപ്പട ചുഴല നിന്റാര്‍ക്കുമമ്മേ! തൊഴുന്റേന്‍.ˮ (6)തിരുവഞ്ചക്കളം:ʻʻഎന്‍ചങ്ങാതിക്കലര്‍ചരനു കീഴ്‌വന്നു വല്ലായ്മയിന്നുംചെഞ്ചെമ്മേ നീ പുരഹര! പൊരിക്കൊള്‍കിലെന്താശ്രയം മേ?കുന്റില്‍പ്പെണ്ണത്തിരുമുടി പിടിച്ചീഴ്ത്ത മുക്കണ്ണര്‍കര്‍ണ്ണേചെന്റീവണ്ണം കുളുര്‍മതി പൊരുത്തം പറഞ്ഞീടുമേടം.ˮ (7)സൂര്യാസ്തമയം:ʻʻചൂടും പൊന്നിന്‍തകടു ചരമക്ഷ്മാഭൃതോ, വ്യോമലക്ഷ്മീ-വാടാമാലക്കുഴലിലണിയും ബാലിമാണിക്യഖണ്ഡംചൂടേറും തന്‍കൊടുവെയില്‍ തനക്കെപ്പൊറായെന്‍റ പോലെ-ച്ചാടുന്റാന്‍ പോയ്ക്കടലിലധുനാ ഹേലയാ ഭാനുമലീ.ˮ (8)ചന്ദ്രോദയം:ʻʻഅക്ഷ്ണോഃ പ്രീതിം ജനയതി നമുക്കഭ്രമാം പുഷ്കരിണ്യാരക്താംഭോജം, ഘുസൃണതിലകം രാത്രിയാം കമ്രഗാത്ര്യാഃ,മുക്കണ്ണന്‍കണ്‍മുനയതിലുരുക്കിന്റൊരങ്ഗാരചക്രം,തിക്കെട്ടിന്നും ചുടരണിവിളക്കഞ്ചിതം ചന്ദ്രബിംബം.ˮ (9)പ്രഭാതം:ʻʻധന്യാ ഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നുംപൊന്നിന്‍ചൂല്‍കൊണ്ടിരുള്‍മയമടിക്കാടടിച്ചങ്ങു നീക്കി,ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റം തളിപ്പാ-നംഭോരാശൗ ശശധരകുടം കാണ്‍ക മുക്കിന്റവാറു്.ˮ (10)സൂര്യോദയം:ʻʻഅച്ചോ! മുല്പാടിദമുദയതേ മിക്ക ശൈലാധിപത്യേനില്ക്കും പൂര്‍വാചലമുകുടമാണിക്യരത്നപ്രവേകം,ശച്യാഃ കല്പദ്രുമകിസലയാ പീഡകല്പം, കിഴക്കു-ന്തിക്കാം പെണ്ണിന്‍മുലയില്‍ വിലസും താലി, ബാലാര്‍ക്കബിംബം.ˮ (11)പെരുമാക്കന്മാരുടെ രാജധാനി:ʻʻഎത്തിപ്പൊന്മാളികമുകളില്‍നിന്നാത്മബിംബംപിടിപ്പാന്‍തത്തിക്കൂടും തരുണികളുടേ ചാപലപ്രൗഢി കണ്ടു്,മുക്തജ്യോത്സ് നാസ്മിതരുചികരാഗ്രേണ ചമ്മാത്തു കാട്ടിത്തെറ്റെന്റോടിക്കുളുര്‍മതി കളിച്ചംബരേ താവുമേടം.ˮ (12)

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...