AAARTS ACADEMY

Wednesday, 25 October 2017

ഉണ്ണുനീലിസന്ദേശം

ഉണ്ണുനീലിസന്ദേശം

കൈരളീദേവിയുടെ അനര്‍ഘങ്ങളായ കണ്ഠാഭരണങ്ങളുടെ മദ്ധ്യത്തില്‍ ഉണ്ണുനീലിസന്ദേശത്തിനു് അത്യന്തം മഹനീയമായ ഒരു സ്ഥാനമാണുള്ളതു്. കേരളത്തിലെ സംസ്കൃതസന്ദേശങ്ങളില്‍ ʻശുകʼത്തിനുള്ള സ്ഥാനമേതോ അതുതന്നെയാണു് മണിപ്രവാളസന്ദേശങ്ങളില്‍ ʻഉണ്ണുനീലിʼക്കുള്ളതു്. മേഘസന്ദേശാദികൃതികള്‍പോലെ ഉണ്ണുനീലിസന്ദേശത്തിനും പൂര്‍വമെന്നും ഉത്തരമെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. മുദ്രിതപുസ്തകത്തില്‍ പൂര്‍വസന്ദേശത്തില്‍ 136, ഉത്തരസന്ദേശത്തില്‍ 101, ഇങ്ങനെ 237 ശ്ലോകങ്ങളും അവ കൂടാതെ പീഠികാരൂപത്തില്‍ അഞ്ചു ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. അമുദ്രിതമായ ഒരു ഗ്രന്ഥത്തില്‍ മൂന്നു ശ്ലോകങ്ങള്‍കൂടി കണ്ടിട്ടുണ്ടു്. സന്ദേശത്തിലെ ശ്ലോകങ്ങള്‍ എല്ലാം സംസ്കൃതകവികളുടെ സങ്കേതമനുസരിച്ചു മന്ദാക്രാന്താവൃത്തത്തില്‍ രചിയ്ക്കപ്പെട്ടിരിക്കുന്നു. കാളിദാസനേയും ലക്ഷ്മീദാസിനേയും കവി പല ഘട്ടങ്ങളിലും അനുകരിച്ചിട്ടുണ്ടു്. ശുകസന്ദേശത്തിലെ —

ʻʻആസ്ഥാ ലോക വിപുലമനസാമന്യസാമാന്യമഭ്യേ-
ത്യര്‍ത്ഥാനര്‍ത്ഥോപഗമവിഷയേഷ്വര്‍ത്ഥിതാ ചാതുരാണാം.ˮ

എന്നു ശുകസന്ദേശശ്ലോകം കണ്ടാണു് ഇതിലേ

ʻʻമേലും നാനാകുശലമവനോടാര്‍ത്തിപൂര്‍വം വിചാരി-
ച്ചാസ്ഥാ ലോകേ വിപുലമനസാമെന്റു മുല്‍പെട്ടു കാട്ടിˮ

എന്ന പദ്യം നിര്‍മ്മിച്ചിട്ടുള്ളതു്. ʻʻതത്സേവാര്‍ത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാസ്താമ്യന്മധ്യാഃ സ്തനഭരനതാസ്താരഹാ രാവലീകാഃˮ എന്ന ശ്ലോകത്തിന്റെ പ്രതിദ്ധ്വനിയാണ് ʻʻതസ്മിന്‍ വംശേ തരുണനയനങ്ങള്‍ക്കു പീയൂഷധാരാ താരുണ്യാനാം ജഗതി ജനനീ താര്‍ചരണസ്ത്രശാലാˮ എന്ന ശ്ലോകത്തില്‍ കേള്‍ക്കുന്നതു്. ʻഭ്രാതസ്തുര്‍ണ്ണം ഭവതു ച പുനര്‍ദര്‍ശനാനന്ദലക്ഷീഃʼ എന്നു് ശുകസന്ദേശത്തിന്റേയും ʻഉണ്ടാകേണ്ടും വിരവൊടു പുനര്‍ദര്‍ശനാനന്ദലക്ഷ്മീഃʼ എന്നു ഉണ്ണുനീലസന്ദേശത്തിന്റേയും ഒടുവിലത്തെ ശ്ലോകങ്ങള്‍ സമാനരൂപത്തില്‍ അവസാനിക്കുന്നു.

നായിക:– മുണ്ടയ്ക്കല്‍വീട്ടിലെ ഉണ്ണുനീലിയാണു് സന്ദേശത്തിലെ നായിക.

ʻʻസിന്ധുദ്വീപെന്റൊരു പുരവരം ബിംബലീപാലകാനാം
കേള്‍പ്പുണ്ടല്ലോ ജഗതി വിദിതം മേദിനീസ്വര്‍ഗ്ഗഖണ്ഡം;
തസ്മിന്‍ മാരന്നിനിയ പടവീടുണ്ടു മുണ്ടയ്ക്കലെന്മോ-
രില്ലം മല്ലക്കുവലയദൃശാം പാരിലാരൂഢകീര്‍ത്തിഃˮ

ʻʻസിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃˮ ഇത്യാദി പ്രസ്താവനകളില്‍നന്നു് ഉണ്ണുനീലിയാല്‍ അലംകൃതമായ മുണ്ടയ്ക്കല്‍ തറവാടും സിന്ധുദ്വീപത്തിലാണു് സ്ഥിതി ചെയ്തിരുന്നതെന്നു് വിശദമാകുന്നു. പണ്ടു കടല്‍ത്തുരുത്തെന്നു പറഞ്ഞുവന്നതും ഇപ്പോള്‍ കടുത്തുരുത്തിയെന്നു വ്യവഹരിച്ചു വരുന്നതും വൈക്കം താലൂക്കില്‍ പെട്ടതുമായ ഒരു സ്ഥലമാണു അതു്. കടല്‍ത്തുരുത്തു സംസ്കൃതീകരിച്ചതാണു് സിന്ധുദ്വീപം എന്നു പറയേണ്ടതില്ലല്ലോ. അതു പണ്ടു വടക്കുങ്കൂര്‍ രാജാക്കന്മാരുടെ രാജധാനിയും പടവീടുമായിരുന്നു; അവരുടെ പോരാനകളെ ഒരുക്കി നിറുത്തിയിരുന്നതും അവിടെയാണു്. ʻʻസ്കന്ധാവാരം പരമപി തതോ ബിംബലീപാലകാനാം സിന്ധുദ്വീപം വ്രജ ഘനനിഭൈരാവൃതം സിന്ധുരേന്ദ്രൈഃˮ എന്ന ശുകസന്ദേശപദ്യവും, സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃʼ എന്നതിനു പുറമേ ʻമത്തമാതങ്ഗഭീമേʼ എന്നും ഉള്ള ഉണ്ണുനീലിസന്ദേശത്തിലെ വര്‍ണ്ണനകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. 133-ആം ശ്ലോകത്തില്‍ പ്രസ്താവിക്കുന്ന കോതനല്ലൂര്‍ ഏറ്റുമാനൂരില്‍ നിന്നു നാലു നാഴിക വടക്കായി അതിനും കടുത്തുരുത്തിക്കും മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണു്. 147-ആം ശ്ലോകത്തില്‍ സ്മരിക്കുന്ന തളിയില്‍ ശിവക്ഷേത്രം കടുത്തുരുത്തിക്കു സമീപം ഇപ്പോഴുമുണ്ടു്. 156-ആം ശ്ലോകത്തില്‍ പറയുന്ന കോതപുരം ഇക്കാലത്തു ഗോവിന്ദപുരമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

ʻʻദേവാധീശന്നിനിയ പരനെത്തത്ര കൗന്തേയമിത്രം
ദേവം ഗോപീജനകുചതടീലമ്പടം കുമ്പിടമ്പില്‍ˮ

എന്നു വര്‍ണ്ണിക്കുന്ന ശ്രീകൃഷ്ണന്‍ തന്നെയാണു് ഇന്നും ആ ക്ഷേത്രത്തിലേ മൂര്‍ത്തി. 166-ആം ശ്ലോകത്തില്‍ വാഴ്ത്തുന്ന വീരമാണിക്കത്തു ചിറയും പുരയിടവും ഇന്നുമുണ്ടു്; വീടു നശിച്ചുപോയി. മുണ്ടയ്ക്കലെന്ന പേരില്‍ മറ്റൊരു പുരയിടവും കാണുന്നു. മുണ്ടയ്ക്കല്‍വീടു തറവാടും വീരമാണിക്കത്തുവീടു നായികയ്ക്കു ഭര്‍ത്താവു പണിയിച്ചുകൊടുത്തതുമായിരിക്കണം. 173-ആം ശ്ലോകത്തില്‍ ʻതെക്കുമ്പാകത്ത്ʼ ഉള്ളതായി കവി നിര്‍ദ്ദേശിക്കുന്ന കുറുമൂഴിക്കല്‍ വീടിനു് ഇപ്പോള്‍ കുരിയിക്കല്‍ വീടെന്നാണു് പേര്‍. സിന്ധുദ്വീപിനു വടമതിരയെന്നും കടന്തേരിയെന്നും രണ്ടു നാമാന്തരങ്ങള്‍ ഉണ്ടായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തില്‍ പാണ്ഡ്യരാജാക്കന്മാര്‍ കുറെക്കാലത്തേക്കു് വടക്കുംകൂറും തെക്കുംകൂറും ഉള്‍പ്പെട്ട പ്രദേശങ്ങല്‍ക്കു് ആധിപത്യം വഹിച്ചിരുന്നു. വേമ്പനാടു് (വേമ്പന്‍: പാണ്ഡ്യന്‍) എന്ന കായലിന്റെ പേര്‍ ആ ആധിപത്യത്തെ സൂചിപ്പിയ്ക്കുന്നു. പാണ്ഡ്യന്മാരുടെ രാജധാനിയെ ആര്യാവര്‍ത്തത്തിലെ മഥുരയില്‍നിന്നു വ്യാവര്‍ത്തിയ്ക്കുവാന്‍ ദക്ഷിണമധുരയെന്നാണു് സാധാരണമായി വ്യവഹരിക്കാറുള്ളതു്. എന്നാല്‍ പഴയ തലസ്ഥാനമായ കവാടപുരത്തെ അനുസ്മരിച്ചു് അതിനെ വടമധുരയെന്നും പറയും; വടമതിരയെന്ന പേര്‍ സിന്ധുദ്വീപിനു വന്നതു് ആ വഴിക്കാണെന്നു ഞാന്‍ ഊഹിക്കുന്നു. തെക്കുംകൂര്‍ വടക്കുംകൂര്‍ ഈ രണ്ടു രാജ്യങ്ങള്‍ക്കും കൂടി വെണ്‍പൊലിനാടെന്നൊരു പേര്‍ പില്‍ക്കാലത്തു സിദ്ധിച്ചു.  വെണ്‍പൊലി സംസ്കൃതീകരിച്ചപ്പോള്‍ ബിംബലിയായി. കടന്തേരിയുടെ ആഗമം എന്തെന്നറിയുന്നില്ല. ʻകടന്തേറിʼ അതായതു് ʻആക്രമിച്ചു പിടിച്ചടക്കിയ ദേശംʼ എന്നായിരിക്കുമോ ആ പദത്തിന്റെ അര്‍ത്ഥം? ഉണ്ണുനീലി ഒരു നായര്‍ യുവതിയായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. നായികയുടെ തറവാടിനെ പുരസ്കരിച്ചു പ്രസ്തുത കൃതിയെ മുണ്ടയ്ക്കല്‍ സന്ദേശമെന്നും പറയാറുണ്ടു്. ഉണ്ണുനീലിക്കു സങ്ഗീതത്തിലും സാഹിത്യത്തിലും സംസ്കൃതത്തിലും പ്രാകൃതത്തിലും ജ്യോതിഷത്തിലും മറ്റും ജ്ഞാനമുണ്ടായിരുന്നു എന്നു് ʻʻആടിക്കാര്‍മല്‍ക്കുഴലി വടിവില്‍ˮ ʻʻയല്‍സത്യം തല്‍ഭവതുˮ ʻʻകണ്ടോമല്ലോ തളിയില്‍ˮ ഇത്യാദി ശ്ലോകങ്ങളില്‍നിന്നു വ്യഞ്ജിക്കുന്നു. ʻʻഅങ്കം വേറിട്ടമല ഗഗനേˮ എന്ന ശ്ലോകത്തില്‍ ʻʻമേചകാങ്ഗീˮ എന്നും ʻʻപൂന്തേന്‍ വെല്ലും മധുരവചനംˮ എന്ന ശ്ലോകത്തില്‍ ʻʻമരതകാദര്‍ശലീലൗ കപോലൗˮ എന്നും കാണുന്നതില്‍നിന്നു് ആ സ്ത്രീരത്നത്തിന്റെ വര്‍ണ്ണം ദ്രൗപദിയുടേതുപോലെ വിശ്വമോഹനമാണെങ്കിലും ശ്യാമളമായിരുന്നു എന്നും ഊഹിക്കുവാന്‍ പഴുതില്ലായ്കയില്ല.

നായകനും കവിയും

പൂര്‍വപക്ഷം–(1) ചാക്കിയാരോ?:– ഈ വിഷയത്തെപ്പറ്റി കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങളായി പല വാദങ്ങള്‍ നടക്കുന്നുണ്ടു്. നായകനും കവിയും ഒരാളല്ലെന്നും നായകന്‍ ഉണ്ണുനീലിയുടെ ആദ്യത്തെ ഭര്‍ത്താവായ മണികണ്ഠനെന്ന രാജാവുതന്നെയാണെന്നും അദ്ദേത്തിന്റെ മരണാനന്തരം ഒരു ചാക്കിയാര്‍ ആ സ്ത്രീയെ പരിഗ്രഹിച്ചു എന്നും തന്റെ പ്രിയതമ നിര്‍ബ്ബന്ധിക്കയാല്‍ അദ്ദേഹം പ്രസ്തുത സന്ദേശം രചിച്ചു എന്നുമാണു് ചിലര്‍ സങ്കല്പിക്കുന്നതു്. ഈ സങ്കല്പത്തിനു് ഒരു ഉപപത്തിയുമില്ല. ʻഒരു കരംകൊണ്ടു താന്‍ പൊത്തയിത്വാʼ ʻകുഞ്ചിഭിഃ ചഞ്ചലാഗ്രൈഃʼ ʻപൊന്മേടാനാംʼ ʻപാലവും പിന്നിടേഥാഃʼ ʻമാടമ്പീനാമവിടെ വസതാംʼ ഇങ്ങനെ ചില സംസ്കൃതീകൃതങ്ങളായ ഭാഷാപദങ്ങള്‍ ഉണ്ണുനീലിസന്ദേശത്തില്‍ കാണുന്നുണ്ടെന്നും അവ ഫലിതപ്രിയന്മാരായ ചാക്കിയാരന്മാരില്‍ ഒരാളേ പ്രയോഗിച്ചിരിക്കുകയുള്ളു എന്നും അവര്‍ വാദിക്കുന്നു. ലീലാതിലകത്തിലേ ʻസന്ദര്‍ഭേ സംസ്കൃതീകൃതാ ചʼ എന്ന സൂത്രംകൊണ്ടു ഫലിതത്തെ ഉദ്ദേശിച്ചല്ലാതേയും ഭാഷാപദങ്ങളെ സംസ്കൃതീകരിക്കാമെന്നു സിദ്ധിക്കുന്നതിനു പുറമേ, ചാക്കിയാന്മാര്‍ മാത്രമല്ല അത്തരത്തിലുള്ള ശ്ലോകങ്ങള്‍ രചിച്ചിരുന്നതു് എന്നും നാം കണഅടുകഴിഞ്ഞു. മരിച്ച ഭര്‍ത്താവിന്റെ പ്രണയസന്ദേശം ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനെകൊണ്ടു രചിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നു തോന്നുന്നില്ല.

ʻʻകണ്ടോമല്ലോ തളിയിലിരുവന്‍കൂത്തു നാമന്റൊരിക്കാല്‍
തൈവം കെട്ടോളൊരു തപതിയാള്‍ നങ്ങയാരെന്നെനോക്കി
അന്യാസങ്ഗാല്‍ കിമപി കലുഷാ പ്രാകൃതംകൊണ്ടവാദീല്‍
പിന്നെക്കണ്ടീലണയ വിവശം വീര്‍ത്തുമണ്ടിന്റ നിന്നെ.ˮ

എന്ന ശ്ലോകത്തെ ശരണീകരിച്ചാണു് മറ്റു ചിലര്‍ കവിയും നായകനും ഒരാള്‍ തന്നെയെന്നും അതൊരു ചാക്കിയാര്‍ തന്നെയായിരിക്കണമെന്നും അഭിപ്രായപ്പെടുന്നതു്. തപതീസംവരണം മൂന്നാമങ്കത്തില്‍ സംവരണന്‍ ഉച്ചരിക്കുന്ന ഒരു വാക്യം തപതി അന്യസ്ത്രീയെ ഉദ്ദേശിച്ചാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു ഭാഗമുണ്ടു്. അപ്പോള്‍ ആത്മഗതമായി പറയേണ്ട ഒരു പ്രാകൃത വാക്യം തളിയില്‍ ക്ഷേത്രത്തില്‍ തപതിയുടെ വേഷം കെട്ടിയ നങ്ങിയാര്‍ ഉച്ചരിക്കുമ്പോള്‍ സദസ്സില്‍ സന്നിഹിതനായ സന്ദേശനായകനെ നോക്കി എന്നേ മേലുദ്ധരിച്ച ശ്ലോകത്തില്‍ പ്രസ്താവിച്ചിട്ടുള്ളു. സന്ദേശത്തിലെ നായികയും നായകനും പ്രേക്ഷകന്മാര്‍ മാത്രമാണു്: നടിയും നടനുമല്ല; അതാണു് ʻകണ്ടോമല്ലോʼ എന്ന വാക്കില്‍നിന്നു ഗ്രഹിക്കേണ്ടതു്. അപ്പോള്‍ ʻഎന്നെ നോക്കിʼ എന്നു പറഞ്ഞാല്‍ അതിനു ʻചാക്കിയാരെ നോക്കി, എന്ന അര്‍ത്ഥമില്ലെന്നു സിദ്ധിക്കുകയും അതോടുകൂടി പ്രസ്തുതവാദം നിരാധാരമായിത്തീരുകയും ചെയ്യുന്നു.

(2) ചെറിയതിന്റെ ഭര്‍ത്താവോ?:– കൊല്ലത്തു രവിവര്‍മ്മ ചക്രവര്‍ത്തിയുടെ സദസ്സില്‍ അനേകം വിദ്വാന്മാരായ കവികളുണ്ടായിരുന്നു എന്നും അവരില്‍ ഒരാളായിരിക്കാം സന്ദേശകാരനെന്നും സന്ദേശഹരനായ ആദിത്യവര്‍മ്മ മഹാരാജാവിനോടു് അടുത്തു പെരുമാറുന്നതുകൊണ്ടു് അദ്ദേഹം ഒരു നമ്പൂരിയാണെന്നു് അനുമാനിക്കാം എന്നും, അദ്ദേഹം ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിന്റെയോ മറ്റോ ഭര്‍ത്താവായിരിക്കാമെന്നും, (II 32-വും 96-വും ശ്ലോകങ്ങള്‍ നോക്കുക) ആ സ്ത്രീയുടെ നിര്‍ബ്ബന്ധ പ്രകാരം ʻʻമാരസ്വരപരവശനായി, എന്നു വച്ചാല്‍ ഭാര്യ നിര്‍ബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കുവാന്‍ ശക്തിയില്ലാത്തവനായിട്ടു് ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭര്‍ത്താവിനേയും നായികാനായകന്മാരാക്കിക്കല്പിച്ച് ഒരു സന്ദേശകാവ്യം സ്വഭാര്യയോടു പറയുന്ന നിലയില്‍ നിര്‍മ്മിക്കുകയാണു്ˮ ചെയ്തിട്ടുള്ളതെന്നും, ചെറിയതോ മറ്റോ അങ്ങനെ നിര്‍ബ്ബന്ധിച്ചതു തദ്ദ്വാരാ പ്രസാദിപ്പിക്കാവുന്ന ഉണ്ണുനീലിയില്‍നിന്നു സമ്മാനം വാങ്ങാമെന്നുള്ള ആഗ്രഹം നിമിത്തമാണെന്നും മറ്റൊരു പണ്ഡിതന്‍ പ്രസ്താവിക്കുന്നു. ഈ പ്രസ്താവനയ്ക്കു് ആസ്പദമായി അദ്ദേഹം ശരണീകരിക്കുന്നതു്,

ʻʻവെള്ളിക്കുന്റിന്നഭീഷ്ടം വെളുവെള വിളയിപ്പിക്കുമക്കീര്‍ത്തി പാര്‍മേ-
ലല്ലിത്താര്‍മാതിനെക്കൊണ്ടയി വിളിപണിചെയ്യിക്കുമാസ്താം പ്രലാപഃ
ഇല്ലത്തിന്നുന്നതിം തേ വിതരതു നിതരാമാകയാലുണ്ണുനീലീ
ചൊല്ലിന്റേനെങ്കില്‍ നീ കേട്ടരുളുക ദയിതേ! സൂക്തിരത്നം മദീയംˮ

എന്ന പീഠികയിലെ പഞ്ചമശ്ശോകമാണു്. ʻഉണ്ണുനീലി നിന്റെ (അതായതു ചെറിയതിന്റേയോ മറ്റോ) ഇല്ലത്തിന്നു് ഉന്നതിയെ വിതരണം ചെയ്യട്ടെʼ എന്നാണു് അദ്ദേഹം അര്‍ത്ഥയോജന ചെയ്യുന്നതു്. ഈ പീഠിക പ്രസ്തുത കാവ്യനിര്‍മ്മിതിയുടെ പ്രയോജനത്തെയാണു് വിശദീകരിക്കുന്നതു് എന്നു നാം ഓര്‍മ്മിക്കണം. ഇങ്ങനെയൊരു രീതി ഇതരസന്ദേശകാരന്മാര്‍ ആരും തന്നെ സ്വീകരിച്ചിട്ടുള്ളതല്ല. അതിലെ മൂന്നാമത്തെ ശ്ലോകത്തിലാണു് ʻമന്ദപ്രജ്ഞോപി മാരജ്വരപരവശനായ്ക്കോലിനേന്‍ ഞാനിദാനീം, കണ്ടിക്കാര്‍ക്കൂന്തല്‍ കാലില്‍ത്തടവിന മടവാര്‍നായികാം വാഴ്ത്തുവായായ്, മുണ്ടയ്ക്കല്‍ക്കെന്റുമാക്കം കരുതിന മറിമാന്‍കണ്ണിയാമുണ്ണുനീലിംʼ എന്ന വരികളുള്ളതു്. മാരജ്വരപരവശനായി കവി ഉണ്ണുനീലിയെ വാഴ്ത്തുവാന്‍ തുടങ്ങുന്നു എന്നാണല്ലോ ഈ വരികളില്‍നിന്നു മനസ്സിലാകുന്നതു്. ʻതന്റെ ഭാര്യയുടെ നിര്‍ബ്ബന്ധം തിരസ്കരിക്കുവാന്‍ നിവൃത്തിയില്ലാത്തവന്‍ʼ എന്നാണു് മാരജ്വപരവശന്‍ എന്ന പദത്തിന്റെ അര്‍ത്ഥമെന്നു പറഞ്ഞാല്‍ അതു നിരക്കുകയില്ല. പ്രിയതമയുടെ വിപ്രയോഗത്തില്‍നിന്നു ജനിക്കുന്നതല്ലേ മാരജ്വരം? ʻവെള്ളിക്കുന്റിന്നഭീഷ്ടംʼ എന്ന ശ്ലോകത്തില്‍ യഥാശ്രുതമായി സ്ഫുരിക്കുന്ന അര്‍ത്ഥം ʻʻഅല്ലയോ ഉണ്ണുനീലി, നിനക്കിപ്പോള്‍ ധാരാളം ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടു്; അതു സാരമുള്ളതല്ല: അതിനെക്കാള്‍ കാമ്യമാണു് കൈലാസതുല്യമായ കീര്‍ത്തി. ആ കീര്‍ത്തി നിന്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എന്റെ സൂക്തിരത്നത്തില്‍നിന്നു വേണം ആ കീര്‍ത്തി നിന്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എന്റെ സൂക്തിരത്നത്തില്‍നിന്നു വേണം ആ കീര്‍ത്തിയുണ്ടാവാന്‍; അതുകൊണ്ടു് ആ സൂക്തിരത്നമാകുന്ന സന്ദേശം ഞാനിതാ രചിക്കുന്നു; നീ കേട്ടുകൊള്ളുകˮ എന്നാണെന്നുള്ളതിനു സംശയമില്ല. ʻആസ്താം പ്രലാപഃʼ എന്നൊരു വാക്യം ʻവിളിപണിചെയ്യിക്കുʼമെന്നും ʻഇല്ലത്തിന്നുന്നതിംതേ വിതരതുʼ എന്നുമുള്ള ഭാഗങ്ങളുടെ ഇടയില്‍ കിടക്കുന്നു എന്നുള്ളതുകൊണ്ടു മേല്‍ വിവരിച്ച അര്‍ത്ഥത്തിനു മറവോ മങ്ങലോ ഉള്ളതായി അനുഭവപ്പെടുന്നുമില്ല.

നായകനും നായികയ്ക്കും മാത്രമറിയാവുന്ന അവരുടെ ചില ദാമ്പത്യജീവിതരഹസ്യങ്ങളെയാണല്ലോ ഉത്തരസന്ദേശത്തിലെ 94, 95, 96 ഈ ശ്ലോകങ്ങളില്‍ ʻഅടയാളങ്ങʼളാക്കി കാണിച്ചിരിക്കുന്നതു്. അവ അവരില്‍നിന്നു് അന്യനായ ഒരാള്‍ക്കു് അറിവാന്‍ എങ്ങനെ സാധിക്കും? അതുകൊണ്ടു് നായകനും കവിയും ഒരാള്‍ തന്നെയെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ട ആവശ്യമേ കാണുന്നില്ല.

(3) വടക്കുംകൂര്‍ ഇളമുറത്തമ്പുരാന്‍:– സന്ദേശത്തിലെ നായകനും കവിയും ആയ സരസന്‍ വടക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാനെന്നാണു് എന്റെ അനുമാനം. ഉത്തരസന്ദേശത്തിലെ പ്രഥമശ്ലോകത്തില്‍ കവി നാടുവാഴുന്ന മണികണ്ഠരാജാവിനെ ശ്രീരാമനായും, പൂര്‍വ്വസന്ദേശത്തിലെ ദ്വിതീയശ്ലോകത്തില്‍ തന്നെ ലക്ഷ്മണനായും ഉല്ലേഖനം ചെയ്തിരിക്കുന്നതു് ഇവിടെ ശ്രദ്ധേയമാണു്. ഒരു ഇളയതമ്പുരാന്റെ ദൗത്യംവഹിച്ചു തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ ആദിത്യവര്‍മ്മ ഇളയതമ്പുരാന്‍ കടുത്തുരുത്തിയോളം പോയി അദ്ദേഹത്തിന്റെ പ്രിയതമയെ സമാശ്വസിപ്പിയ്ക്കുന്നതില്‍ പലവിധത്തിലും അവര്‍ സമസ്കന്ധന്മാരാകയാല്‍ അസ്വാഭാവികതയില്ല. അല്ലാതെ ഒരു ചാക്കിയാരുടേയോ ഒരു നമ്പൂരിയുടേയോ സന്ദേശവാഹിയായി ആദിത്യവര്‍മ്മാവിന്റെ നിലയിലുള്ള ഒരാള്‍ ആ യാത്രചെയ്തു എന്നു വിചാരിക്കുന്നതു സമഞ്ജസമല്ല. പീഠികയില്‍ ʻപൂണാരം മണികണ്ഠവെണ്‍പലമഹീപാലൈക ചൂഡാമണേഃʼ എന്നൊരു വാചകം ഉണ്ണുനീലിയുടെ വിശേഷണമായുണ്ടു്. അതിനു ചിലര്‍ മണികണ്ഠരാജാവു ഭരിച്ച വടക്കുംകൂര്‍ രാജ്യത്തിനു് അലങ്കാരമായ നായിക എന്നര്‍ത്ഥം കല്പിക്കുന്നു. അതു ശരിയാണെന്നു തോന്നുന്നില്ല. ഉണ്ണുനീലി മണികണ്ഠന്റെ പുത്രിയായതിനാലായിരിക്കണം കവി ആ വിശേഷണം പ്രയോഗിച്ചതു്. നായകന്‍ ആ രാജാവിന്റെ അനന്തരവനുമായിരിക്കണം. ഉത്തരസന്ദേശത്തിലെ 23 മുതല്‍ 26 വരെയുള്ള ശ്ലോകങ്ങളില്‍ കടുത്തുരുത്തിയില്‍ ചെന്നാല്‍ സന്ദേശഹരന്‍ മണികണ്ഠനെ കാണണമെന്നും തന്റെ ʻനിനവു്ʼ അതായതു് ഇങ്ഗിതം അദ്ദേഹത്തെ അറിയിച്ചു് അനുമതി വാങ്ങി ഉണ്ണുനീലിയുടെ ഗൃഹത്തില്‍ ചെല്ലണമെന്നും നായകന്‍ പറയുന്നതില്‍ അത്തരത്തിലുള്ള ബന്ധത്തിനു വിപരീതമായി യാതൊരു പ്രസ്താവനയുമില്ല. പ്രത്യുത നായകന്‍ എവിടെയെന്നറിയാതേയും പുത്രിയുടെ തീവ്രമായ ദുഃഖം കണ്ടും അസ്വസ്ഥഹൃദയനായിരിക്കുന്ന മണികണ്ഠനെ മുന്‍കൂട്ടി വൃത്താന്തം ധരിപ്പിക്കുന്നതു് ഏറ്റവും സമുചിതമാണു്. അല്ലെങ്കില്‍ത്തന്നെയും വേണാട്ടിലെ യുവരാജാവു വടക്കുംകൂറില്‍ ചെന്നാല്‍ ആദ്യമായി കാണേണ്ടതു് അവിടത്തെ നാടുവാഴിയെത്തന്നെയാണല്ലോ. ഇതില്‍ ആചാര ഭ്രംശം ഒന്നും ഉള്ളതായിക്കാണുന്നില്ല. ചിരികണ്ടന്‍, കോതവര്‍മ്മന്‍ ഇരവി മണികണ്ഠന്‍, രാമവര്‍മ്മന്‍ ഈ ഇളങ്കൂറു തമ്പുരാക്കന്മാര്‍ ആദിത്യവര്‍മ്മാവിനെക്കാണ്മാന്‍ വരുമെന്നു പറയുന്നുണ്ടെങ്കിലും അവര്‍ക്കും നായകനും തമ്മിലുള്ള ചാര്‍ച്ചയെപ്പറ്റി ഒന്നും സൂചിപ്പിക്കുന്നില്ല എന്നാണു് ഇവിടെയൊരു പൂര്‍വ്വപക്ഷം. അതു സൂചിപ്പിക്കേണ്ട ആവശ്യം നായകനില്ലാത്തതുകൊണ്ടു് അങ്ങനെ ചെയ്തില്ലെന്നേ അതിനു സമാധാനം പറയേണ്ടതുള്ളു. ʻയല്‍ സത്യം തല്‍ ഭവതു പുണര്‍തംനാള്‍ പിറന്നെങ്ങള്‍ കാന്തന്‍ʼ എന്ന പദ്യത്തിന്നു നായകന്റെ ജന്മനക്ഷത്രം പുണര്‍തമാണെന്നും നായകനും കവിയും ഒരാളാണെന്നു സിദ്ധിക്കുന്നു.

ഉപപതിയോ?:– എന്നാല്‍ അദ്ദേഹം ഉണ്ണുനീലിയുടെ ഭര്‍ത്താവല്ല ഉപപതിയാകുവാനാണു് ന്യായമുള്ളതു് എന്നു വേറെ ചിലര്‍ വാദിക്കുന്നു. ഇതു് ഒരു പ്രകാരത്തിലും സംഭവിക്കാവുന്നതല്ല. നായികയുടെ വിരഹവ്യഥയെ വര്‍ണ്ണിക്കുന്ന ഉത്തര സന്ദേശത്തിലെ 58 മുതല്‍ 71 വരെയുള്ള ശ്ലോകങ്ങള്‍ സൂക്ഷിച്ചുവായിച്ചാല്‍ ആ നായികയുടെ ചാരിത്രശുദ്ധിയെപ്പറ്റി അന്യഥാശങ്കയ്ക്ക് അവകാശമേ ഉണ്ടാകുന്നതല്ല. ʻʻനല്‍ച്ചൊല്‍ കേള്‍ക്കും തദനു കൊടി വൈപ്പിക്കുമോര്‍ക്കും നിമിത്താനത്യാവേശാല്‍ പണവുമരിയും ചേര്‍ത്തു നിത്യം തൊടീക്കും; തുമ്പപ്പൂവാല്‍ വിരഹദിവസാനെണ്ണുമീവണ്ണമെല്ലാമല്ലോ മല്ലാര്‍കുഴലികളുടേ വേല കാന്തന്‍ പിരിഞ്ഞാല്‍ˮ മുതലായ പദ്യങ്ങള്‍ ജാരാസക്തയായ ഒരു യുവതിയുടെ അവസ്ഥയെയാണോ സൂചിപ്പിക്കുന്നതു്? ഭാര്യ അപ്രകാരം സ്വൈരിണിയാകുവാന്‍ തുടങ്ങിയാല്‍ ഭര്‍ത്താവു് ആ കാര്യമറിയുകയില്ലേ? നാടുവാഴിയായ മണികണ്ഠനുതന്നെ ആ അസതിയെക്കുറിച്ചു് എന്തഭിപ്രായമാണു് തോന്നുക? അങ്ങനെയുള്ള ഒരു സ്ത്രീയുടെ സമീപത്തില്‍ ആദിത്യ വര്‍മ്മാവിനെപ്പോലെയുള്ള ഒരു രാജാവു പോകുകയോ അതിനുതന്റെ ജ്യേഷ്ഠന്റേയും മണികണ്ഠന്റേയും അനുവാദം ചോദിച്ചു വാങ്ങിക്കുകയോ ചെയ്യുമോ? ʻകോപി കാമീ ജഗാമʼ എന്നു പ്രഥമശ്ലോകത്തില്‍ പറയുന്നുണ്ടെങ്കില്‍ അതില്‍നിന്നു നായകന്‍ ഉപപതിയാകുന്നതെങ്ങനെ? ʻകശ്ചില്‍ കാന്താവിരഹഗുരുണാʼ എന്നു മേഘസന്ദേശത്തിലും ʻസൗധശൃങ്ഗേ കയോശ്ചില്‍ʼ എന്നു ശുകസന്ദേശത്തിലുമുള്ള പ്രസ്താവനകളില്‍നിന്നു് അതു കവികള്‍ ആ വിഷയത്തില്‍ സാധാരണമായി സ്വീകരിക്കുന്ന ശൈലിയാണെന്നു മനസ്സിലാക്കാവുന്നതാണു്.

ʻʻശയ്യോ പാന്തേ സലളിതമിരുന്നുണ്ണുനീലിമിരുത്തി-
ക്കമ്രാകാരേ നിജകരതലേ കാന്തതന്‍ കയ്യുമേന്തിˮ

എന്നു കവി സന്ദേശഹരനോടു് ഉപദേശിക്കുന്നുണ്ടു്. ഇതിലും ചാരിത്രം ചോര്‍ന്നുപോകുന്നതിനുള്ള വിടവുകളൊന്നുമില്ല. സന്ദേശഹരനില്‍ നായികയ്ക്കു പരിപൂര്‍ണ്ണമായ വിശ്വാസം ഉണ്ടാകുന്നതിനുവേണ്ടിയാണു് കവി ആ പരിപാടി ആചരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതു്.

കാലം:– ഉണ്ണുനീലിസന്ദേശത്തിന്റെ കാലം സന്ദേശഹരനായ ആദിത്യവര്‍മ്മമഹാരാജാവിന്റെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ രണ്ടഭിപ്രായമുണ്ടു്. കൊല്ലത്തെ വീരരവിവര്‍മ്മചക്രവര്‍ത്തിയുടെ അനുജനാണു് സന്ദേശവാഹി എന്നു സങ്കല്പിച്ചുകൊണ്ടു കൊല്ലം 490-ആണ്ടു മേടമാസം 30-ആംനു പുലര്‍ച്ചയ്ക്കാണു് സന്ദേശമെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. കൊല്ലത്തു നാടുവാണിരുന്ന മറ്റൊരു രവിവര്‍മ്മാവിന്റെ അനുജനാണു് അദ്ദേഹം എന്നു സങ്കല്പിച്ചുകൊണ്ടു് 549 കുംഭം 23-ആം നു ഉദയാല്‍പരം ഏഴര നാഴികയും അശ്വതി നക്ഷത്രവും പഞ്ചമീതിഥിയും വ്യാഴാഴ്ചയും മേടം രാശിയും കര്‍ക്കിടകത്തില്‍ വ്യാഴവും യോജിച്ചുവന്ന മുഹൂര്‍ത്തത്തിലാണു് ആദിത്യവര്‍മ്മാവു സന്ദേശഹരമായി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടതെന്നു ഞാനും പറയുന്നു.

കൊല്ലം 490-ആണ്ടോ? 549-ആണ്ടോ?:– എതിര്‍പക്ഷക്കാരുടെ വാദമുഖങ്ങളെന്തെന്നു നോക്കാം. പൂര്‍വസന്ദേശം 76–77 ഈ ശ്ലോകങ്ങള്‍ ഇവിടെ ഉദ്ധരിക്കേണ്ടിയിരിക്കുന്നു.

ʻʻഅര്‍ത്ഥിശ്രേണിക്കഭിമതഫലം നല്കുവാന്‍ പാരിജാതം
വിദ്വല്‍പത്മാകരദിനകരം വിശ്വലോകൈകദീപം
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കുറ്റക്കാര്‍മന്‍പുരികുഴലിമാര്‍മാരനെക്കാണ്‍ക പിന്നെ.

വേലപ്പെണ്ണിന്റഴകുപൊഴിയും കണ്ണനെപ്പോരില്‍ മാറ്റാര്‍-
മൂലത്തിന്റേ മുടിവിനൊരു മുക്കണ്ണനെപ്പുണ്യകീര്‍ത്തേ,
വേരിച്ചൊല്ലാര്‍മനസിജ, നിനക്കണ്ണനെച്ചെന്റു നേരേ
കോരിക്കൈകൂപ്പുടനിരവിവര്‍മ്മാഖ്യവേണാടര്‍കോനേ.ˮ

ഈ വര്‍ണ്ണനം വീരരവിവര്‍മ്മ ചക്രവര്‍ത്തിയെപ്പറ്റിയാണെന്നത്രേ അവരുടെ പക്ഷം; സന്ദേശരചന അവരുടെ മതമനുസരിച്ചു് ക്രി.പി. 1315-ലുമാണു്. 1312-ആണ്ടിടയ്ക്കുതന്നെ അദ്ദേഹം ത്രിക്ഷത്രചൂഡാമണിയായി വേഗവതീതീരത്തില്‍വച്ചു കിരീടധാരണം ചെയ്തു എന്നു ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. കേരളത്തിനു പുളകോല്‍പാദകമായ അദ്ദേഹത്തിന്റെ ആ അഭൗമാപദാനത്തെപ്പറ്റി കവി ഈ ശ്ലോകങ്ങളില്‍ യാതൊന്നും സൂചിപ്പിക്കാത്തതെന്തു്? അദ്ദേഹത്തെത്തന്നെ ഒരു പണ്ഡിതനെന്നോ കവിയെന്നോ വര്‍ണ്ണിക്കാത്തതെന്ത്? ഏതു രാജാവിനേയും ദാതാവു്. വിദ്വല്‍പ്രിയന്‍, വിശ്വപ്രകാശകന്‍, വിക്രാന്തന്‍, സമ്പല്‍സമൃദ്ധന്‍, ശത്രുഹന്താവു് ഇങ്ങനെയെല്ലാം കവികള്‍ക്കു പുകഴ്ത്താവുന്നതാണു്. സന്ദേശകാരന്‍ കായങ്കുളത്തു രവിവര്‍മ്മരാജാവിനെ,

ʻʻകാണാംപിന്നെക്കമലവനിതാമാനനേ വാചി വാണീം
വാണ്മേല്‍ വീരശ്രിയമപി വഹിക്കിന്റ വിഖ്യാതകീര്‍ത്തിം
തൂണ്മേലുണ്ടാം നരഹരിനിഭം ചെന്റതിര്‍പ്പോക്കു നിത്യം
കാണ്മോര്‍ കണ്ണിന്നമൃതകരനാമോടവന്നാടര്‍കോനേ.ˮ

എന്നു പ്രശംസിക്കുന്നില്ലേ? അതില്‍നിന്നു പറയത്തക്ക വ്യത്യാസം കൊല്ലത്തേ രവിവര്‍മ്മാവിനെപ്പറ്റിയുള്ള പ്രശസ്തിയില്‍ കാണുന്നില്ലല്ലോ. അതുകൊണ്ടു കൊല്ലത്തെ ഒരു രവിവര്‍മ്മാവിന്റെ അനുജന്‍ തന്നെയാണു് തൃപ്പാപ്പൂരെ ആദിത്യവര്‍മ്മാവെങ്കിലും ആ രവിവര്‍മ്മാവ് അന്യനായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. പണ്ഡിതശ്രേഷ്ഠനായ പി.കെ. നാരായണപിള്ളയും ഉണ്ണുനീലിസന്ദേശത്തില്‍ സ്മൃതനായ കൊല്ലത്തേ രവിവര്‍മ്മമഹാരാജവു് ʻʻകാഞ്ചീപുരം ആക്രമിച്ച രവിവര്‍മ്മചക്രവര്‍ത്തിയാണെന്നു വിചാരിക്കുവാന്‍ തരമില്ല; വേറെയൊരു ഇരവിവര്‍മ്മന്‍ ആയിരിക്കണമെന്നു വിചാരിക്കേണ്ടതാകുന്നുˮ എന്നു ʻസഹൃദയാʼ മാസികയില്‍ തന്റെ പക്ഷം അവതരിപ്പിച്ചിട്ടുണ്ടു്.

ഏതു് ആദിത്യവര്‍മ്മാ?:– 1315-മാണ്ടിടയ്ക്കു് ഒരു ആദിത്യവര്‍മ്മാവുണ്ടായിരുന്നതായി ഞാന്‍ സമ്മതിക്കുന്നു. അദ്ദേഹത്തിനാണു് കൊല്ലം 505-ല്‍ വൈക്കംക്ഷേത്രത്തിലെ വലിയ കോയിമ്മസ്ഥാനം ലഭിച്ചതെന്നു ഞാന്‍ ആ ക്ഷേത്രത്തിലെ ഗ്രന്ഥവരി പരിശോധിച്ചതില്‍ കാണുന്നു. എന്നാല്‍ അദ്ദേഹത്തിനു സന്ദേശത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ ʻസര്‍വാങ്ഗനാഥന്‍ʼ എന്നൊരു ബിരുദം ഉണ്ടായിരുന്നതിനു ലക്ഷ്യമൊന്നുമില്ല. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മതില്ക്കകത്തുള്ള കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കേ ഭിത്തിയിലും തെക്കേ ഭിത്തിയിലും ഓരോ ശിലാരേഖയുണ്ടു്. ആദ്യത്തേ രേഖയില്‍ സര്‍വാങ്ഗനാഥന്‍ എന്നൊരു രാജാവു് (അബ്ദേ ച ചോളപ്രിയേ) ശകാബ്ദം 1296-ല്‍ അതായതു് ക്രി.പി. 1374 ഒക്ടോബര്‍ 10-ആനു-ക്കും 1375 മാര്‍ച്ച് 26-ആനു-ക്കു മിടയ്ക്കു ശ്രീകൃഷ്ണനു് ഒരു ഗോശാലയും, ദീപഗൃഹവും മണ്ഡപവും ʻസമകരോല്‍ʼ (സംസ്കരിച്ചു) അതായതു് അഴിച്ചു പണിയിച്ചു എന്നു പറയുന്നു. രണ്ടാമത്തേതില്‍ അതേ ഗോശാലയും ദീപഗൃഹവും മണ്ഡപവും ആദിത്യവര്‍മ്മാവെന്നൊരു രാജാവു് (കൃതവാന്‍ നവത്വം) നവീകരിച്ചതായും പറയുന്നു. ʻസമകരോല്‍ʼ എന്നും ʻകൃതവാന്‍ നവത്വംʼ എന്നും ഉള്ള പദങ്ങള്‍ക്കു് അര്‍ത്ഥവ്യത്യാസമില്ല. ചിലര്‍ ശഠിയ്ക്കുന്നതുപോലെ ആ രണ്ടു സര്‍വാങ്ഗനാഥന്മാരും രണ്ടാണെന്നു തല്‍കാലം വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പ്പോലും അവരില്‍ പ്രാചീനന്‍ 1374–1375-ലെ സര്‍വാങ്ഗനാഥനാണെന്നു സമ്മതിക്കാതെ പോംവഴിയില്ല. 1315-ആണ്ടിടയ്ക്കു സമ്യക്കായ് നിര്‍മ്മിച്ച ഗോശാലയും മറ്റും 1375-ല്‍ പുതുക്കിപ്പണിയേണ്ട ആവശ്യം നേരിടുന്നതുമല്ല. ആ വാദംകൊണ്ടു് ഏതായാലും 1315-ല്‍ ജീവിച്ചിരുന്ന ആദിത്യവര്‍മ്മാവു സര്‍വാങ്ഗനാഥനാണെന്നു വരികയില്ലല്ലോ. മൂന്നാമതായി ഇവിടെ സ്മരിക്കേണ്ട ഒരു ശിലാരേഖ വടശ്ശേരി കൃഷ്ണന്‍കോവിലിലുള്ളതാണു്. അതില്‍ ആദിത്യവര്‍മ്മാവിനു സര്‍വാങ്ഗനാഥബിരുദം സിദ്ധിക്കുന്നതിന്നുള്ള കാരണങ്ങളെ വിവരിച്ചിരിയ്ക്കുന്നു. അതിലെ

ʻʻശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരുസ്സാഹിത്യ സങ്ഗീതയോഃ
സ്മൃത്യാര്‍ത്ഥാത്മപുരാണശാസ്ത്രനിഗമാന്‍ ജാനേ പ്രമാണാന്യപി
ഷ്ട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണശ്ശോഭേ കലാനാം കുലാ-
ന്യഭ്യസ്യേ യുധി ഭൂപതീംശ്ച വിജയേ സര്‍വാങ്ഗ നാഥോസ്മ്യതഃ
സാഹിത്യേ നിപുണാഃ കേചില്‍; കേചിച്ചാസ്ത്രേച കോവിദാഃ;
കേചിദ്ഗീതേ കൃതാഭ്യാസാഃ; കേചിച്ഛസ്ത്രേ കൃതശ്രമാഃ;
ആദിത്യവര്‍മ്മന്‍, ഭവതസ്സാമ്യമിച്ഛന്തി തേ കഥം
പാരംഗതേന വിദ്യാനാമേകാം വിദ്യാം സമാശ്രിതാഃ?ˮ

എന്നീ ശ്ലോകങ്ങള്‍ പ്രകൃതത്തില്‍ നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നു. 1374-ലെ സര്‍വാങ്ഗനാഥന്‍ തന്നെയായിരിക്കണം ഈ ആദിത്യവര്‍മ്മസര്‍വാങ്ഗനാഥനും. 1372-ല്‍ അദ്ദേഹത്തെ പരാമര്‍ശിച്ച് ആ ക്ഷേത്രത്തില്‍ത്തന്നെ കൊത്തീട്ടുള്ള നാലാമത്തെ ഒരു ശിലാരേഖയുമുണ്ടു്. പൂര്‍വസന്ദേശം 15 മുതല്‍ 22 വരെയുള്ള ശ്ലോകങ്ങളും അവയില്‍ പ്രത്യേകിച്ചു് ʻആറല്ലോ ചൊല്ലമരസരണൗʼ ʻരാജ്യാനാമങ്ങിനിയ പതിനെട്ടിന്നുംʼʻശൗണ്ഡീവേണുʼ ഈ മൂന്നു പദ്യങ്ങളും അദ്ദേഹത്തിന്റെ സര്‍വാങ്ഗനാഥത്വത്തെ ഈ ശിലാരേഖയിലെന്നപോലെതന്നെ ഉപപാദിക്കുന്നു. അതു നോക്കിയാലും സന്ദേശഹരന്‍ 1374-നു ഇടയ്ക്കു ജീവിച്ചിരുന്നിരിയ്ക്കണമെന്നാണു് വന്നുകൂടുന്നതു്. അദ്ദേഹത്തെസ്സംബന്ധിച്ചുള്ള രേഖകള്‍ ക്രി.പി. 1366 മുതല്‍ 1389 വരെ കാണുന്നു. അദ്ദേഹം യുവരാജാവായിരുന്നപ്പോള്‍ കൊല്ലത്തു് ഒരു രവിവര്‍മ്മാവു് രാജ്യഭാരം ചെയ്തിരുന്നു. 584 കന്നി 10-ആനുയിലെ ഒരു ശിലാരേഖ ആ രവിവര്‍മ്മാവിന്റെ വകയായി തെക്കന്‍ തിരുവിതാങ്കൂറില്‍ തിരുവിടക്കോട്ടു ക്ഷേത്രത്തിലുണ്ടു്. ആദിത്യവര്‍മ്മാവിനു തൃപ്പാപ്പൂര്‍മൂപ്പ് (പത്മനാഭ ക്ഷേത്രത്തിലധികാരം) കിട്ടിയതു് 541-ലാണെന്നു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ റിക്കാര്‍ഡുകളില്‍നിന്നു വെളിപ്പെടുന്നു. അദ്ദേഹം ഒരു ശ്രീകൃഷ്ണഭക്തനായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ രേഖകള്‍ വേണാട്ടിലെ രണ്ടു പ്രധാന കൃഷ്ണ ക്ഷേത്രങ്ങളില്‍ കാണുന്നതിനുപുറമേ സന്ദേശത്തിലെ ʻʻഊയല്‍പ്പൂമെത്തയില്‍ മരുവുമക്കണ്ണനാമുണ്ണിതന്നെˮ എന്ന ശ്ലോകവും തെഴിവാണു്. കവി അദ്ദേഹത്തെ ʻസങ്ഗ്രാമധീരʼ ബ‌ിരുദം കൊണ്ടും അഭിസംബോധനം ചെയ്യുന്നുണ്ടു്. ആ ബിരുദം രവിവര്‍മ്മ ചക്രവര്‍ത്തിയ്ക്കുണ്ടായിരുന്നു എന്നു നമുക്കറിയാം. ജ്യേഷ്ഠനും അനുജനും ഒരേ ബിരുദം സ്വീകരിയ്ക്കുക എന്നുള്ളതു സാധാരണമല്ല; പ്രത്യുത 1374 ഇടയ്ക്കു ജീവിച്ചിരുന്ന യുദ്ധവിദഗ്ദ്ധനായ ആദിത്യവര്‍മ്മാവു് പ്രഖ്യാതനായ അദ്ദേഹത്തിന്റെ ഒരു പൂര്‍വപുരുഷന്‍ വഹിച്ചിരുന്ന ബിരുദത്താല്‍ വിദിതനായിത്തീര്‍ന്നതില്‍ അനൗചിത്യവുമില്ല.

തുലുക്കന്‍പട:– ഉണ്ണൂനീലിസന്ദേശത്തില്‍

ʻʻവ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
പ്രാണാപായം കരുതിന തുലിക്കന്‍പടക്കോപ്പിനെണ്ണം
ചൊല്‍വുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാര്‍ത്തുചെന്റു്.ˮ

എന്നൊരു ശ്ലോകം നായകന്‍ ആദിത്യവര്‍മ്മാവിനോടു് പറയുന്നതായുണ്ടു്. അത്ര വളരെ അധികം മഹമ്മദീയരെ അദ്ദേഹം യുദ്ധത്തില്‍ തോല്പിച്ചു എന്നാണല്ലോ കവിയുടെ വിവക്ഷ. സദാ അദ്ദേഹം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും

ʻʻഎണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തുനിന്റോ?
കണ്ണില്‍ക്കൂടാതടയരുടല്‍ കൂറാളി തോവാളനിന്റോ?ˮ

എന്ന പ്രസ്താവനയില്‍നിന്നു നാമറിയുന്നു. ആദിത്യവര്‍മ്മാവു് ഏതു കാലത്തെ മഹമ്മദീയരുമായാണു് യുദ്ധം ചെയ്തതു്? ചില പണ്ഡിതന്മാര്‍ മാലിക് കാഫറുടെ സൈന്യത്തോടാണെന്നു് ഊഹിച്ചു കൊല്ലം 490-ലാണു് സന്ദേശനിര്‍മ്മിതി എന്നതിനു് അതിനേയും ഒരവലംബമായി കരുതുന്നു. ക്രി.പി. 1311 ഏപ്രില്‍മാസത്തിലാണു് മാലിക് കാഫര്‍ മധുര കീഴടക്കിയതു്. അതാണു് ദ്രാവിഡദേശത്തില്‍ എത്തിയ ആദ്യത്തെ മഹമ്മദീയസേന. ആ സേനാനി അവിടെനിന്നു രാമേശ്വരത്തേയ്ക്കു പോയി ആ ക്ഷേത്രം കൊള്ളയിടുകയും 1312 ആരംഭത്തില്‍ ഡല്‍ഹിയ്ക്കു തിരിയെ പോകുകയും ചെയ്തു. അദ്ദേഹം ഏതാനും മഹമ്മദീയരെ സുന്ദരപാണ്ഡ്യനു സഹായമായി മധുരയില്‍ പാര്‍പ്പിച്ചിരുന്നിരിക്കാമെങ്കിലും വലിയ ഒരു തുലുക്കന്‍പട അന്നവിടെ ഉണ്ടായിരുന്നില്ലെന്നുള്ളതു നിശ്ചയമാണു്. 1318-ലാണു് പിന്നത്തെ മഹമ്മദീയാക്രമണം. 1335-ല്‍ മാത്രമേ മധുരയില്‍ ഒരു മഹമ്മദീയ രാജവംശം സ്ഥിപിതമായുള്ളു. 1364-നു മുമ്പു വിജയനഗരരാജകുമാരനായ ദ്വിതീയവീരകമ്പണന്‍ ആ വംശത്തെ അധഃപതിപ്പിക്കുകയും 1378-ല്‍ അതു നാമാവശേഷമാകുകയും ചെയ്തു. മാലിക് കാഫറെ രവിവര്‍മ്മചക്രിവര്‍ത്തിയോ ആദിത്യവര്‍മ്മാവോ തോല്‍പ്പിച്ചു എന്നു സ്ഥാപിക്കുവാന്‍ യാതൊരു രേഖയുമില്ല. അങ്ങനെ വല്ലതും നടന്നിരുന്നു എങ്കില്‍ അതു് അദ്ദേഹത്തിന്റെ ʻചന്ദ്രകുലമങ്ഗലപ്രദീപʼ ഇത്യാദി പ്രശസ്തിമാലയില്‍ നടുനായകംപോലെ ഘടിപ്പിക്കപ്പെടുകയില്ലായിരുന്നുവോ? രവിവര്‍മ്മാവിന്റെ ഛത്രച്ഛായയിലല്ലാതെ ആദിത്യവര്‍മ്മാവ് പൊരുതിയിരിക്കുവാന്‍ ന്യായവുമില്ല. അതുകൊണ്ടു് അക്കാലത്തെ യുദ്ധത്തെപ്പറ്റിയൊന്നുമല്ല സന്ദേശത്തില്‍ പ്രസ്താവിക്കുന്നതെന്നു് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. പ്രത്യുത മഹമ്മദീയരാജവംശം മധുരയില്‍ സ്ഥാപിതമായതിനുമേല്‍ ആ വംശം തിരുനെല്‍വേലി പിടിച്ചടക്കുകയും അപ്പോള്‍ മഹമ്മദീയര്‍ക്കും വേണാട്ടു രാജാക്കന്മാര്‍ക്കും നിത്യകലഹം സംഭവിക്കുകയും ചെയ്തു. ആ കലഹത്തില്‍ തോവാളയ്ക്കു കിഴക്കും മറ്റു വച്ചു് ആദിത്യവര്‍മ്മാവിനു മഹമ്മദീയരെ വധിക്കേണ്ടിവരികയും 1364-നുമേല്‍ അതിനുള്ള സൌകര്യം വര്‍ദ്ധിക്കുകയും ചെയ്തിരിക്കണം. അക്കാലത്തുള്ള യുദ്ധങ്ങളെപ്പറ്റിയാണു് സന്ദേശത്തില്‍ പ്രതിപാദിക്കുന്നതു്.

ജ്യോതിഷസംബന്ധമായ ലക്ഷ്യം:– ഉണ്ണുനീലിസന്ദേശത്തില്‍

ʻʻഅഞ്ചാം പക്കം വരമിതു തുലോം വാരവും വീരമൗലേ
നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്;
മേടം വേണാടരില്‍ മകുടമേ രാശിയും വാഗധീശന്‍
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗഃ.ˮ (1-35)

എന്നൊരു ശ്ലോകമുണ്ടു്. ʻനളിനവനിതയ്ക്കമ്പമേ മുമ്പിലേതു്ʼ എന്ന ഭാഗത്തിനു വിഷ്ണുദേവതാത്മകമായ തിരുവോണത്തിന്നു മുമ്പിലത്തെ നക്ഷത്രമായ ഉത്രാടം എന്നു ചിലര്‍ അര്‍ത്ഥം കല്പിക്കുന്നു.അതു തീരെ യോജിക്കുന്നില്ല. ʻനളിനവനിതയ്ക്കമ്പനേʼ എന്ന പദം സംബോധനപ്രഥമയായല്ലാതെ ഗ്രഹിക്കുവാന്‍ നിര്‍വൃത്തിയില്ല. ʻകാണ്‍മൂ പിന്നെക്കമലവനിതയ്ക്കമ്പനേʼ എന്നു കവി വേറെയൊരു ശ്ലോകത്തിലും അത്തരത്തില്‍ സന്ദേശഹരണ സംബോധനം ചെയ്യുന്നുണ്ടു്. അതിനാല്‍ ʻമുമ്പിലേതു്ʼ എന്ന പദംകൊണ്ടു നിര്‍ദ്ദേശിക്കേണ്ടതു് അശ്വതി നക്ഷത്രത്തെത്തന്നെയാണു്; ഉത്രാടത്തെയല്ല. ഇനി ഉത്രാടം നാളെന്നു സങ്കല്പിച്ചാല്‍ അന്നു കൃഷ്ണപഞ്ചമിയാണു് വരുന്നതു്. സന്ധ്യയ്ക്കു ചന്ദ്രനുദിക്കുന്നതായി കവി ʻഅപ്പോഴുദ്യത്കുളിര്‍ മതിമുഖീʼ (1–87) എന്ന ശ്ലോകത്തില്‍ വര്‍ണ്ണിക്കുകയും ചെയ്യുന്നു. കൃഷ്ണപഞ്ചമിയില്‍ അങ്ങനെയൊരു സംഭവത്തിനു പ്രസക്തിയില്ലല്ലോ. വേറേയും ചില ആക്ഷേപങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു് ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ʻ490 മേടം 30-ആംനു 17 വിനാഴികയോളമേ മേടംരാശിയുള്ളു; അന്നു് ഉദയാല്‍പരം 4 നാഴിക 48 വിനാഴിക ചതുര്‍ത്ഥിയാണു്; 49 നാഴിക 12 വിനാഴിക പൂരാടം നക്ഷത്രമാണു്; ആഴ്ച മാത്രം വ്യാഴാഴ്ച തന്നെʼ എന്നു പറയുന്നു. എന്റെ കാലഗണനയിലും അവര്‍ ചില അനുപപത്തികള്‍ എടുത്തുകാണിക്കുന്നുണ്ടു്. ഞാന്‍ സൂചിപ്പിച്ച 549 കുംഭം 23-ആംനു വ്യാഴാഴ്ചയും അശ്വതി നക്ഷത്രവും തന്നെയെങ്കിലും അന്നു് 31 നാഴികയും 48 വിനാഴികയും ചതുര്‍ത്ഥിയാണെന്നും കുംഭമാസത്തില്‍ വസന്തം വരികയില്ലെന്നും പ്രഭാതമല്ലാതെ ഏഴര നാഴിക കഴിഞ്ഞുള്ള സമയമല്ല യാത്രാമുഹൂര്‍ത്തമായി വര്‍ണ്ണിച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അന്നു പഞ്ചമി തന്നെയെന്നാണു് ചില ജ്യോത്സ്യന്മാര്‍ എന്നെ മനസ്സിലാക്കീട്ടുള്ളതു്. അതിനാല്‍ അക്കാര്യത്തില്‍ നിഷ്കൃഷ്ടമായ ഒരു പുനര്‍ഗ്ഗണനം വേണമെന്നു ഞാന്‍ കേരളത്തിലെ ജ്യോത്സ്യന്മാരോടു് അപേക്ഷിക്കുന്നു. മറ്റുള്ള രണ്ടു് ആക്ഷേപങ്ങള്‍ക്കും എനിക്കു പര്യാപ്തമായ സമാധാനമുണ്ടു്. ʻʻഗ്രീഷ്മോ മേഷവൃഷൗ പ്രോക്തഃ പ്രാവൃണ്‍മിഥുന കര്‍ക്കടൗ സിംഹകന്യേ സ്മൃതാ വര്‍ഷാ തുലാവൃശ്ചികയോശ്ശരല്‍ ധനുഗ്രാഹൗ ച ഹേമന്തോ വസന്തഃ കുംഭമീനയോഃˮ എന്നു ഭാവപ്രകാശമെന്ന വൈദ്യഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. ആ പക്ഷമനുസരിച്ചു പ്രാവൃട്ടെന്നും വര്‍ഷമെന്നും രണ്ടു് ഋതുക്കളുള്ളതിനു പുറമേ ഹേമന്തത്തില്‍നിന്നു വ്യതിരിക്തമായി ശിശിരമെന്നൊരു ഋതുവില്ലാത്തതുമാണു്. ʻഗങ്ʼഗായാദക്ഷിണേ ദേശേ വൃഷ്ടേര്‍ബഹുലഭാവതഃʼ അതായതു് ഗങ്ഗാ നദിക്കു തെക്കുള്ള ദേശങ്ങളില്‍ വൃഷ്ടിബാഹുല്യം നിമിത്തമാണു് മഹര്‍ഷിമാര്‍ അങ്ങനെ ഋതുക്കളെ കല്പിക്കുന്നതെന്നും ഭാവപ്രകാശകാരന്‍ പറയുന്നു. തമിഴില്‍ ʻവേനില്‍ʼ (വേനല്‍) എന്ന പദത്തിനു വസന്തമെന്നും അര്‍ത്ഥമുണ്ടു്. ഏതായാലും അദ്ദേഹത്തിന്റെ മതത്തില്‍ ഗങ്ഗയ്ക്കു തെക്കുള്ള ദേശങ്ങളില്‍ വസന്തര്‍ത്തുവില്‍ പെട്ടതാണു് കുംഭമാസം. നായകന്‍ ആദിത്യവര്‍മ്മാവിന്റെ കോവിലെഴുന്നള്ളത്തു സമയത്താണല്ലോ അദ്ദേഹത്തെ കണ്ടുമുട്ടുന്നതു്; അതു് ഏകദേശം ഒന്‍പതു മണിയോടടുപ്പിച്ചായിരിക്കാനാണു് ഇടയുള്ളതു്. ആറുമണിയോടല്ല. പിന്നെയും പൂര്‍വസന്ദേശം 57-ആം ശ്ലോകത്തില്‍ നായകന്‍ ʻനിന്‍വിയന്‍ പേരാളും കാളീപിതരംʼ എന്നു് ഒരു ശിവനെ ഉദ്ദേശിച്ചു പറയുന്നുണ്ടു്. അതു് ഏതു ക്ഷേത്രത്തിലെ ശിവനാണു്? തൃപ്പാപ്പൂരെയാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. വിയന്‍പേരെന്നാല്‍ വിശിഷ്ടമായ നാമമെന്നാണര്‍ത്ഥം; സ്ഥാനപ്പേരെന്നല്ല. അതുകൊണ്ടു തൃപ്പാപ്പൂരല്ല ഉദയാതിച്ചപുരമാണു് പ്രസ്തുത ക്ഷേത്രമെന്നു് എനിക്കു തോന്നുന്നു. അതിനു മതിലകത്തുനിന്നു മൂന്നു നാഴികയേ ദൂരമുള്ളു. അവിടെ സന്ദേശഹരന്‍ എത്തുമ്പോള്‍ ഉച്ചപ്പൂജയ്ക്കു കാലമാകുന്നു. ആ സ്ഥലത്തുനിന്നു് അമറേത്തു കഴിച്ചുകൊണ്ടാണു് വടക്കോട്ടേയ്ക്ക് അദ്ദേഹം യാത്ര തുടരുന്നതും. അല്ല, തൃപ്പാപ്പൂര്‍ തന്നെയാണെങ്കിലും ആ സ്ഥലത്തേയ്ക്കും ആറു നാഴികയ്ക്കുമേല്‍ ദൂരമില്ല. ഇതുകൊണ്ടെല്ലാം പ്രഭാതത്തിലല്ല അദ്ദേഹത്തെ നായകന്‍ അമ്പലത്തില്‍വച്ചു കണ്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. പ്രഭാതത്തില്‍ ദൂതന്‍ പുറപ്പെട്ടിരുന്നു എങ്കില്‍ മദ്ധ്യാഹ്നഭക്ഷണത്തിനു കഴക്കൂട്ടത്തെങ്കിലും എത്താമായിരുന്നു. ഞാന്‍ മുന്‍പു നിര്‍ദ്ദേശിച്ച ദൈവജ്ഞന്മാര്‍ കൊല്ലം 466-മേടം 11-ആംനു വ്യാഴാഴ്ച മകയിരം നക്ഷത്രവും പഞ്ചമിയും വരുന്നു എന്നും അന്നു കാമാഖ്യയോഗമുണ്ടെന്നും ʻഭൂതികാമംʼ എന്നൊരു യോഗത്തെപ്പറ്റി ജ്യോത്സ്യന്മാര്‍ക്കറിവില്ലാത്തതിനാല്‍ ʻഭൂതിʼ എന്നാണോ ശരിയായ പാഠമെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും വാദിക്കുന്നു. ʻഭൂതികാമാഖ്യയോഗഃʼ എന്നേ ഗ്രന്ഥങ്ങളില്‍ കാണുന്നുള്ളു. അതുപോകട്ടെ. ʻനാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്ʼ അഞ്ചാം പക്കം എന്നതിനോടു ചേര്‍ത്തന്വയിച്ചു് അഞ്ചാം നക്ഷത്രമായ മകയിരമാണു് കവിയുടെ വിവക്ഷ എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും ക്രി.പി. 1291-ആണ്ടു തുലുക്കന്‍പട എന്നൊന്നിന്റെ പ്രസക്തിയേ ദക്ഷിണാപഥത്തില്‍ ഇല്ലായിരുന്നതിനാല്‍ അവരുടെ കാലഗണന പ്രകൃതത്തില്‍ യോജിക്കുന്നില്ല എന്നു ഖണ്ഡിച്ചു തന്നെ പറയാവുന്നതാണു്. അക്കാലത്തു് കേവലം കച്ചവടക്കാരായ മഹമ്മദീയര്‍ മാത്രമേ പാണ്ഡ്യചോളരാജ്യങ്ങളില്‍ ഉണ്ടായിരുന്നുള്ളു. ആകെക്കൂടി നായികയായ ഉണ്ണുനീലി വടക്കുംകൂര്‍ രാജാവായ മണികണ്ഠന്റെ പുത്രിയീയിരുന്നു എന്നും ആ മഹിളാമണിയുടെ ഭര്‍ത്താവു് പൂരാടം നാളില്‍ ജനിച്ച ആ രാജവംശത്തിലെ ഒരിളമുറത്തമ്പുരാനായിരുന്നുവെന്നും അദ്ദേഹം തന്നെയാണു് നായകനും കവിയും എന്നും സന്ദേശത്തിന്റെ കാലം കൊല്ലം 549 കുംഭം 23-ആംനു ആണെന്നുമുള്ള എന്റെ അഭിപ്രായം ഭേദപ്പെടുത്തുന്നതിനു ഞാന്‍ ഏതാവല്‍പര്യന്തം യാതൊരു കാരണവും കാണുന്നില്ല. ഈ വിഷയത്തെപ്പറ്റി ഇത്ര ദീര്‍ഘമായി ചര്‍ച്ച ചെയ്യേണ്ടിവന്നതു പലരും പലവിധത്തിലുള്ള മതങ്ങള്‍ ഏതല്‍സംബന്ധമായി ആവിഷ്കരിച്ചിട്ടുള്ളതുകൊണ്ടാകുന്നു.

വിഷയം:– കടുത്തുരുത്തിയില്‍ നായകന്‍ നായികയുമായി ഉറങ്ങുമ്പോള്‍ ഒരു നാള്‍ രാത്രി അദ്ദേഹത്തെ ഒരു യക്ഷി എടുത്തുകൊണ്ടു തെക്കോട്ടേക്കു പോയി. തിരുവനന്തപുരത്തെത്തിയ സമയത്തു് നായകന്‍ ഉണര്‍ന്നു നരസിംഹമന്ത്രം ജപിക്കുകയും ഉടന്‍തന്നെ അവള്‍ അദ്ദേഹത്തെ വിട്ടു് ഓടിക്കളയുകയും ചെയ്തു. അപ്പോള്‍ പ്രഭാതമായിരുന്നു സമയം. ശ്രീപത്മനാഭസ്വാമിയെ വന്ദികള്‍ പള്ളിയുണര്‍ത്തുന്ന ഗാനങ്ങള്‍ കേട്ടു സ്ഥലമേതെന്നു മനസ്സിലായി. നായികയുമായി വേര്‍പിരിഞ്ഞ ദുഃഖം നിമിത്തം പരവശനായ നായകന്‍ ഭാഗ്യവശാല്‍ തന്റെ വയസ്യനായ കൊല്ലത്തെ ആദിത്യവര്‍മ്മ ഇളയതമ്പുരാനെ ശ്രീപത്മനാഭക്ഷേത്രത്തില്‍വച്ചു കണ്ടു. അദ്ദേഹത്തിനു തൃപ്പാപ്പൂര്‍ മൂപ്പെന്ന നിലയില്‍ തിരുവനന്തപുരത്തു കൂടെക്കൂടെ പോകേണ്ട ആവശ്യമുണ്ടായിരുന്നു; അപ്പോള്‍ പോയതു സ്വാമിദര്‍ശനത്തിനായിരുന്നു. ആ ഘട്ടത്തില്‍ നായകന്‍ തന്റെ സങ്കടം അദ്ദേഹത്തെ അറിയിക്കുകയും തനിക്കു് ഒരു പക്ഷം കഴിഞ്ഞു മാത്രമേ അവിടം വിട്ടുപോകുവാനുള്ള സ്വാസ്ഥ്യം ലഭിക്കുകയുള്ളു എന്നുള്ളതിനാല്‍ നായികയോടു് തന്റെ അവസ്ഥ നിവേദനം ചെയ്യുവാന്‍ സന്ദേശഹരനാകണമെന്നു് അദ്ദേഹത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരം മുതല്‍ കടുത്തുരുത്തി വരെയുള്ള പല സ്ഥലങ്ങളേയും ക്ഷേത്രങ്ങളേയും രാജാക്കന്മാരേയും സുന്ദരിമാരേയും വര്‍ണ്ണിക്കുവാന്‍ കവി സന്ദേശദ്വാരാ ഒരു നല്ല അവസരമുണ്ടാക്കുകയും ആ അവസരത്തെ വിജയപ്രദമാകത്തക്കവിധത്തില്‍ വിനിയോഗിക്കുകയും ചെയ്യുന്നു. സന്ദേശഹരന്റെ യാത്ര രാജോചിതമായ വിധത്തില്‍ ʻതണ്ടിലേറിച്ചെമ്പൊല്‍ക്കാളം തെളുതെളെ മുതിര്‍ന്നംബരമ്മേല്‍ മുഴങ്ങേ, വന്‍പുറ്റീടും കുട തഴചുഴന്റു്ʼ ആണെന്നു പൂര്‍വ്വസന്ദേശം 123-ആം ശ്ലോകത്തില്‍നിന്നു കാണാം. മൂന്നു ദിവസംകൊണ്ടാണു് തിരുവനന്തപുരത്തു നിന്നു കടുത്തുരുത്തിയില്‍ ചെന്നുചേരേണ്ടതു്. ഒന്നാം ദിവസം തിരുവനന്തപുരത്തു നിന്നു തിരിച്ചു കൊല്ലത്തു ചെല്ലുന്നു; രണ്ടാം ദിവസം രാത്രിയില്‍ താമസിക്കുന്നതു കായങ്കുളത്തു രാജാവിന്റെ രാജധാനിയില്‍ കരിപ്പൂക്കുളത്താണു്; മൂന്നാംദിവസം സന്ധ്യയ്ക്കു കടുത്തുരുത്തിയിലെത്തുന്നു. വഴിക്കു തൃപ്പാപ്പുര്‍, മുതലപ്പൊഴി, പുത്തിടം, വര്‍ക്കല, കൊല്ലം പുതിയപൊഴി (നീണ്ടകര അഴിയോ?), പന്മന, മറ്റം, കണ്ടിയൂര്‍, തട്ടാരമ്പലം, ചെന്നിത്തല, തൃക്കുറട്ടി, പനയന്നാര്‍കാവു്, ആലന്‍തുരുത്തി, തിരുവല്ലാ, കരിയനാട്ടുകാവു്, മുത്തൂറ്റു്, നാലുകോടി, തൃക്കൊടിത്താനം, തെക്കിന്‍കൂറു്, മണികണ്ഠപുരം, തിരുവഞ്ചപ്പുഴ, ഏറ്റുമാന്നൂര്‍ മുതലായ സ്ഥലങ്ങളെപ്പറ്റി പ്രസ്താവമുണ്ടു്. പുത്തിടം, കൊല്ലം, കരിയനാട്ടുകാവു് ഇവിടങ്ങളിലെ അങ്ങാടികളെപ്പറ്റിയുള്ള വര്‍ണ്ണന ഉജ്വലമാണു്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീപത്മനാഭന്‍, നരസിംഹമൂര്‍ത്തി, വേദവ്യാസന്‍, ശ്രീരാമന്‍, ലക്ഷ്മണന്‍, ഹനൂമാന്‍, ഉണ്ണിക്കൃഷ്ണന്‍, ശാസ്താവു്, തിരുവാമ്പാടി കൃഷ്ണന്‍, ക്ഷേത്രപാലന്‍ ഈ വിഗ്രഹങ്ങള്‍ക്കുപുറമേ പാല്‍ക്കുളങ്ങര ദുര്‍ഗ്ഗ, വര്‍ക്കല ജനാര്‍ദ്ദനന്‍, കൊല്ലത്തു മൂരിത്തിട്ടഗണപതി, പനങ്ങാവില് ഭദ്രകാളി, ആതിച്ചപുരത്തമ്മന്‍, പന്മന സുബ്രഹ്മണ്യന്‍, കണ്ടിയൂര്‍ ശിവന്‍, തൃക്കുറട്ടി ശിവന്‍, പനയന്നാര്‍കാവു ഭദ്രകാളി, തിരുവല്ലാ വിഷ്ണു, തൃക്കൊടിത്താനത്തു വിഷ്ണു, മണികണ്ഠപുരത്തു കൃഷ്ണന്‍, ഏറ്റുമാനൂര്‍ ശിവന്‍, കോതപുരത്തു കൃഷ്ണന്‍, തളിയില്‍ ശിവന്‍, മുതലായ ദേവന്മാരേയും യഥാവകാശം സ്തുതിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടു്. രാജാക്കന്മാരില്‍ കൊല്ലത്തേ രവിവര്‍മ്മാവിനും കായങ്കുളത്തെ രവിവര്‍മ്മാവിനും വടക്കുംകൂറിലെ മണികണ്ഠനുമാണു് പ്രാധാന്യം; ചിറവായിലേരായിരന്‍, തെക്കുംകൂറിലേ രാമവര്‍മ്മാവു്, ഇവരേയും വിട്ടിട്ടില്ല. വടക്കുംകൂറിലേ ചില ഇളങ്കൂര്‍ തമ്പുരാക്കന്മാരുടെ പേരുകള്‍ മുന്‍പു തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സുന്ദരിമാരില്‍ ഉണ്ണിയാടി, വെള്ളൂര്‍ നാണി, ചെറുകര കുട്ടത്തി (ചെറുകരച്ചേര്‍ന്ന കുട്ടത്തി എന്നാണു് ശരിയായ പാഠം), ചെറുകര ഉണ്ണിയാടി, മുത്തൂറ്റിളയച്ചി, കുറുങ്ങാട്ടുണ്ണുനീലി, കുറുങ്ങാട്ടുണ്ണിച്ചക്കി, കറുങ്ങാട്ടു ചിരുതേവി, എന്നിവരുടെ പേരുകള്‍ സ്മരണീയങ്ങളാകുന്നു. മുണ്ടയ്ക്കല്‍ ചെറിയതു്, കുറുമൂഴിക്കല്‍ ഉണ്ണിച്ചക്കി, തേവി ഇവര്‍ നായികയുടെ തോഴികളാണു്. ഇങ്ങനെ നോക്കിയാല്‍ തിരുവനന്തപുരത്തിനും കടുത്തുരുത്തിക്കും ഇടയ്ക്കുള്ള പ്രദേശങ്ങളെപ്പറ്റി പലവിധത്തിലുമുള്ള അറിവു നമുക്കു ലഭിക്കുവാന്‍ പ്രസ്തുതസന്ദേശം പ്രയോജകീഭവിക്കുന്നു.

കവിതാരീതി:– സന്ദേശകാരന്റെ ഏതു ശ്ലോകം പരിശോധിച്ചാലും അദ്ദേഹം ഒരു മഹാകവിമൂര്‍ദ്ധന്യനായിരുന്നു എന്നു തെളിയുന്നതാണു്. പ്രകൃതിവര്‍ണ്ണനത്തില്‍ അദ്ദേഹത്തിനുള്ള പാടവം അന്യാദൃശമാകുന്നു. ഭഗവല്‍ഭക്തി പ്രകടീകരിക്കുവാനും അദ്ദേഹത്തിനു് അസാധാരണമായ നൈപുണ്യമുണ്ടു്. നായികയുടെ വിരഹാവസ്ഥ പ്രപഞ്ചനം ചെയ്യുമ്പോള്‍ അദ്ദേഹം കാളിദാസകല്പനാണെന്നു തോന്നിപ്പോകുന്നു. തിരുവനന്തപുരത്തിന്റേയും കടുത്തുരുത്തിയുടേയും വര്‍ണ്ണനം ഉണ്ണുനീലിയുടെ വിരഹവ്യഥ, നായകന്റെ സന്ദേശം ഇവയെല്ലാം ആദ്യന്തം മധുരമാണു്. അങ്ങുമിങ്ങും നിന്നു പന്ത്രണ്ടു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം.

1. മന്ദവായു:–
ʻʻകോകശ്രേണീവിരഹനിഹിതം തീനുറുങ്ങെന്റപോലെ
തുകിത്തൂകിത്തുഹിനകണികാം തൂര്‍ന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിനതെളിതേന്‍കാളകൂടാംബു കോരി-
ത്തേകിത്തോകപ്പവനനവനച്ചെന്റു കൊന്റാന്‍ തദാനീം.ˮ (1)

ʻʻവിങ്ങിപ്പൊങ്ങിച്ചിതറിന മലര്‍ത്തെന്റല്‍ പീത്വാമയങ്ങി-
ത്തങ്ങിത്തങ്ങിത്തരുണികള്‍ മുലക്കച്ചിലുചൈരുറങ്ങി
തിങ്ങിത്തിങ്ങിച്ചുഴല വരിവണ്ടിണ്ടയാം കണ്ടിയൂരില്‍-
പ്പങ്ങിപ്പങ്ങിപ്പരിമളമെഴും വായു വീയും തദാനീം.ˮ (2)

2. കുതിരകളുടെ പകലുറക്കം:–
ʻʻമാതങ്ഗാനാം കരപരിഗളല്‍സ്വേദസംസിക്തശീതേ
മാകാന്ദാനാം തണലില്‍ മണലില്‍ക്കുഞ്ചിഭിശ്ചലഞ്ചാഗ്രൈഃ
പിന്‍കാലേകം കുടിലശിഥിലം പയ്യെ വച്ചിട്ടിദാനീം
നിദ്രായന്തേ തവ വടിവെഴും വാജിനോ രാജസിംഹ!ˮ (3)

3. പ്രഭാതം:–
ʻʻകാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകീ;
ചോളംപോലേ ചെറുകിവിളറീ താരകാണാം നികായം;
താളംപോലേ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ;
നാളംപോലേ നളിനകുഹരാദുല്‍ഗതാ ഭൃങ്ഗരാജിഃˮ (4)

4. സായംസന്ധ്യ:–
ʻʻഅപ്പോഴുദ്യല്‍കുളിര്‍മതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചില്‍ക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.ˮ (5)

5. ശ്രീപത്മനാഭന്‍:–
ʻʻനാഭീപത്മേ നിഖിലഭുവനം ഞാറുചെയ്താത്മയോനിം
നാഗേന്ദ്രന്മേല്‍ ബത മതുമതപ്പള്ളിക്കൊള്ളം പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍വേതത്തിന്‍ പരമപൊരുളാം നമ്മുടേ തമ്പിരാനെ.ˮ (6)

6. കൗസ്തുഭം:–
ʻʻവേലപ്പെണ്ണിന്‍ മുലയിലലിയും ചന്ദനാഭോഗരമ്യേ
ചാലചീറ്റം പെരുകിയുരുകീടിന്റ വിശ്വംഭരായാഃ
കോലക്കണ്ണിന്‍മുനകനമകംപുക്കു നിന്മാറില്‍ മേവും
നീലക്കല്ലായ് വിലസിന മണീകൗസ്തുഭം വെല്വുതാകˮ (7)

7. വല്ലികള്‍:–
ʻʻപൂന്തൊത്തെന്നും കുളുര്‍മുല ചുമന്നോമല്‍വക്ത്രം വണക്കി-
ക്കിഞ്ചില്‍ച്ചഞ്ചന്മധുപവചനംകൊണ്ടു കൊണ്ടാടി മന്ദം
മാര്‍ഗ്ഗോപാന്തേ മലര്‍നിര ചൊരിഞ്ഞന്നടക്കാവിലെങ്ങും
വല്ലീബാലത്തരുണികളുടന്‍ കാണലാം നില്ക്കുമാറു്.ˮ (8)

8. നായികാവര്‍ണ്ണനം:–
ʻʻമാഴക്കണ്ണാള്‍ക്കൊരു മയിലുമുണ്ടങ്ങു പിന്‍കാലൊളംപോയ്-
ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമല്‍ നില്പോരുനേരം
ഊഴത്തംകൊണ്ടിരുള്‍മുകിലിതെന്റഞ്ചിതം പീലിജാലം
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോന്റ്.ˮ (9)

ʻʻഅപ്പൂമാതിന്നൊരു സഹചരീമങ്ഗനാമൗലിമാലാ-
മിപ്പാര്‍മേലുള്ളമൃതസരസീമിക്ഷുചാപസ്യ കീര്‍ത്തിം
കര്‍പ്പൂരാളീമിനിയ നയനങ്ങള്‍ക്കു കാണും ജനാനാം
മല്‍പ്രേമത്തിന്‍ വിളകഴനിയാം മാനിനീം കാണ്‍കപിന്നെ.ˮ (10)

9. വിരഹാവസ്ഥ:–
ʻʻനീലക്കല്ലാല്‍ വിരചിതമണിച്ചെപ്പുപോലേ വിളങ്ങും
കോലപ്പോര്‍മന്മുല, കുവലയം വെന്റ മുഗ്ദ്ധേക്ഷണായാഃ
ബാലസ്നിഗ്ദ്ധം നഖപദമണിഞ്ഞശ്രുപാതാത്തരേഖം
ചാലത്തോന്റും ചുനയൊഴുകുമച്ചൂതപക്വങ്ങളെന്റു.ˮ (11)

10. ശ്രീകൃഷ്ണന്‍:–
ʻʻകാലിക്കാലില്‍ത്തടവിന പൊടിച്ചാര്‍ത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാല്‍ക്കലിതചികുരം പീതകൗശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയില്‍കൊള്‍കെങ്ങള്‍ ചേതഃˮ (12)

അത്യന്തം ഹൃദയഹാരികളാണു് ഈ ശ്ലോകങ്ങള്‍. ക്രി.പി. പതിന്നാലാം ശതകത്തിലെ കൃതിയാകയാല്‍ പ്രസ്തുതസന്ദേശത്തില്‍ ധാരാളം പഴയ പദങ്ങളും പ്രയോഗങ്ങളുമുണ്ടു്. ചുരുക്കത്തില്‍ ഭാഷ, ചരിത്രം, സാഹിത്യം ഇവയെപ്പറ്റിയെല്ലാം ഈ കൃതിയില്‍നിന്നു പലതും അനുവാചകന്മാര്‍ക്ക് അറിയുവാനും തദ്ദ്വാരാ അന്യത്ര അസുലഭമായ ആനന്ദപീയൂഷം ആസ്വദിക്കുവാനും സാധിക്കുന്നതാണു്. സഹൃദയന്മാരായ സകല കേരളീയരുടേയും നിത്യാവഗാഹത്തെ സമ്പൂര്‍ണ്ണമായി അര്‍ഹിക്കുന്ന ഒരു സാരസ്വതപ്രവാഹമാകുന്നു ഉണ്ണുനീലിസന്ദേശം.

ഉണ്ണുനീലി സന്ദേശത്തിന്റെ  കർത്താവ് നായകൻ എന്നിവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ വളരെ അവ്യക്തമാണ്. പ്രസ്തുത കൃതിയിൽ നിന്നു ലഭിക്കുന്ന അടയാളങ്ങളും ,അഭിപ്രായങ്ങളും ആസ്പദമാക്കി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പലരും പറഞ്ഞിട്ടുള്ളത്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

കവിയും നായകനും ഒരു ചാക്യാർ

കവിയും നായകനും ഒരു ചാക്യാരാണെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം .

തോഴിയുടെ ഭർത്താവ്

ഉണ്ണുനീലിയുടെ  തോഴിയായ ചെറിയതിന്റെ ഭർത്താവാണ്  കാവ്യം രചിച്ചതെന്നാണ് മറ്റൊരഭിപ്രായം.  സാഹിത്യ പഞ്ചാനൻ പി.കെ നാരായണപിള്ള ഈ പക്ഷക്കാരിൽ പ്രമുഖൻ.

കവിയും നായകനും ഒരാൾ

കവിയും നായകനും ഒരാൾ തന്നെയെന്നുള്ളതാണ് മറ്റൊരു അഭിപ്രായം .  ഉള്ളൂർ ഈ പക്ഷത്താണു്. നായകന്റെയും നായികയുടെയും ദാമ്പത്യജീവിതത്തിലെ ചില രഹസ്യങ്ങൾ ഉണ്ണുനീലിസന്ദേശത്തിലെ ചില ശ്ലോകങ്ങളിൽ പറയുന്നുണ്ട്. ഇതൊക്കെയാണ് കവിയും നായകനും ഒന്നാണെന്നുള്ള തന്റെ അഭിപ്രായത്തിന്റെ കാരണങ്ങളായി മഹാകവി ചൂണ്ടിക്കാട്ടുന്നത്.ഇതേ അഭിപ്രായം തന്നെയാണ് ശ്രീ  ശൂരനാട്ട് കുഞ്ഞൻ പിള്ളയ്ക്കും ഉള്ളത്. കവിയും നായകനും ഒന്നാണെന്നും തന്റെ പ്രിയതമയുടെ കീർത്തി നിലനിർത്താൻ വേണ്ടി കാവ്യം രചിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കവിയും ആദിത്യവർമ്മനും തമ്മിൽ വളരെ ഗാഢമായ സ്നേഹബന്ധം ഉണ്ടായിരുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു, ഇതാവാം കവിയെ സഹായിക്കാൻ ആദിത്യവർമ്മൻ തുനിഞ്ഞത്.

കവി ഒരു കേരളബ്രാഹ്മണൻ
കവിയും നായകനും ഒന്നാണോ എന്ന തർക്കത്തിനു പുറമെ കവി അല്ലെങ്കിൽ നായകൻ ആരായിരിക്കാം എന്ന ഒരു സംശയവും വ്യക്തമാകാതെ അവശേഷിക്കുന്നു. കവി ഒരു കേരളബ്രാഹ്മണനാണെന്നുള്ളതാണ് ഒരു മതം. ആരാണെങ്കിലും ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം വളരെ നന്നായി കവി അവതരിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിതരീതി,  ദേവദാസിസമ്പ്രദായം, പ്രധാന പട്ടണങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ,  ക്ഷേത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ കവി വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...